സിനിമ കണ്ടൊന്നും പേടിക്കില്ലെന്ന് വീമ്പിളക്കിയാണ് പലരും കഴിഞ്ഞ ദിവസം പാതിരാത്രി കനകക്കുന്ന് കയറി നിശാഗന്ധിയിലെത്തിയത്. സിനിമയുടെ ആദ്യ പത്ത് മിനിട്ടിലെ മെല്ലെപ്പോക്ക് കണ്ട് ചിലർ കൂകി വിളിച്ചു. സാധാരണ ഫെസ്റ്റുവൽ പടങ്ങൾ മുഴുവൻ സമയം ഇഴഞ്ഞുനീങ്ങിയാലും സംവിധായകനെ വരെ ഞെട്ടിച്ചുകൊണ്ട് അടങ്ങിയിരിക്കുന്ന ഡെലിഗേറ്റുകളാണ് കൂവുന്നത്. സംഗതി ഇത്ര ഉള്ളൂ. ഒരു ധൈര്യത്തിന് പടം കാണാൻ വന്നതാ, ഇനി എങ്ങാനും പേടിച്ചാലോ അതുകൊണ്ട് ഒന്നു കൂവി അട്ടഹസിച്ച് ചിരിച്ചിരിക്കുമ്പോൾ റിലാക്സ് ആകുമല്ലോ.
ഇതേ രീതി തന്നെയാണ് മൂന്നു വർഷം മുമ്പ് ഒരു ഹൊറർ സിനിമ പ്രദർശിപ്പിച്ചപ്പോഴും ഉണ്ടായത്. എന്തായാലും 'മീഡിയം' സിനിമ ഒരു ഘട്ടം പിന്നിട്ടപ്പോൾ പ്രക്ഷേകരെ പേടിപ്പിച്ചു തുടങ്ങി. കിലോമീറ്ററുകൾ താണ്ടി ഒറ്റയ്ക്ക് ബൈക്ക് ഓടിച്ച് വീട്ടിലേക്ക് മടങ്ങിയവർ ശരിക്കും പേടിച്ചാണ് വണ്ടി ഓടിച്ചത്. അവരൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ഹൊറർ പടം ഉണ്ടാക്കുന്നവരൊക്കെ ഇതൊന്നു കാണണം. നമ്മളൊക്കെ ഇപ്പോഴും വെളളസാരിയിലും ആടുന്ന കസേരിയിലുമൊക്കെ നിൽക്കുന്നേ ഉള്ളൂ. 'മീഡിയം' വേറെ ലെവൽ. അക്കാഡമിയിലെ ചേട്ടന്മാരോട് ഒരു റിക്വസ്റ്റ്: അടുത്ത ഫെസ്റ്റിവലിലെങ്കിലും ഹൊറർ സിനിമയെ പാതിരാപ്പടമായി ഒതുക്കുരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |