വിതുര: ചെറ്റച്ചൽ വാവുപുരയ്‌ക്ക് സമീപം വാമനപുരം നദിയിൽ നഗ്നരായി കുളിച്ചത് ചോദ്യം ചെയ്‌ത നാട്ടുകാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ റിസോർട്ട് ഉടമയെയും സംഘത്തെയും പൊലീസ് അറസ്റ്റുചെയ്‌തു. റിസോർട്ട് ഉടമയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ കരിക്കകം സ്വദേശി പട്ടി സുജിത്ത് എന്ന സുജിത്ത് (47), സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനിൽകുമാർ (46),വട്ടിയൂർക്കാവ് സ്വദേശി മനോജ് (42) എന്നിവരെയാണ് വിതുര സി.ഐ എസ്. ശ്രീജിത്തും എസ്.ഐ എസ്.എൽ. സുധീഷും പിടികൂടിയത്. മറ്റ് മൂന്നുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.സംഘർഷത്തിൽ പരിക്കേറ്റ ചെറ്റച്ചൽ സ്വദേശികളായ സന്തോഷ് കുമാർ, മഹിൽകുമാർ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചെറ്റച്ചൽ വാവുപുരയിൽ റിസോർട്ടുള്ള സുജിത്തും സംഘവും പതിവായി ഇവിടെയെത്തുകയും നദിയിൽ കുളിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ മദ്യലഹരിയിൽ സുജിത്തും അഞ്ചുപേരും നഗ്നരായി കുളിക്കാനിറങ്ങി. ഈ സമയം നദിക്കരയിലൂടെ സഞ്ചരിച്ച വീട്ടമ്മയോട് മോശമായി സംസാരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വീട്ടമ്മ വിവരം പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി ചോദ്യം ചെയ്‌തപ്പോഴാണ് സംഘർഷമുണ്ടായത്. പ്രതികൾ കല്ലുകൊണ്ട് നാട്ടുകാരായ സന്തോഷിന്റെയും മഹിൽകുമാറിന്റെയും തലയ്‌ക്കിടിച്ചാണ് പരിക്കേല്പിച്ചത്. സംഘർഷം ഒന്നര മണിക്കൂറോളം നീണ്ടു. നാട്ടുകാരായ നാലുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |