ഇടുക്കി: ഹോട്ടലിൽ ബീഫ് ഇല്ലെന്ന് പറഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന്റെ വെടിയേറ്റു മരിച്ചത് നിരപരാധിയായ വഴിപോക്കൻ. മദ്യലഹരിയിൽ ബീഫ് കഴിക്കാനെത്തിയ മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിന്റെ (33) വെടിയേറ്റാണ് ഇടുക്കി കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ പാട്ടത്തിൽ സനൽ ബാബു (ജബ്ബാർ-32) കൊല്ലപ്പെട്ടത്. സുഹൃത്ത് മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരന് (32) ഗുരുതരമായി പരിക്കേറ്റു.
ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ തട്ടിക്കയറിയ മാർട്ടിനെ അവിടെ ആഹാരം കഴിക്കാനെത്തിയ ചിലരും കൈകാര്യം ചെയ്തതോടെ വീട്ടിൽപ്പോയി തോക്കെടുത്തുകൊണ്ടുവരുകയായിരുന്നു. ഹോട്ടലിനു മുന്നിൽ ആകാശത്തേക്ക് വെടിവച്ചശേഷം മടങ്ങിയെങ്കിലും സമീപ സ്ഥലത്തുവച്ച് വീണ്ടും സംഘർഷമുണ്ടായതോടെയാണ് ആൾക്കൂട്ടത്തിനുനേരെ നേരെ വെടിയുതിർത്തത്. ലൈസൻസില്ലാത്ത നാടൻ തോക്കാണ് കൈവശമുണ്ടായിരുന്നത്.
പൊലീസ് പറയുന്നത്-
രാത്രി പത്തോടെ അറക്കുളം അശോക കവലയിലെ ഹോട്ടലിൽ സ്കൂട്ടറിൽ എത്തിയ ഫിലിപ്പ് മാർട്ടിനും പിതൃസഹോദരൻ ജിജുവും ബീഫ് ഉൾപ്പെടെയുള്ള ഭക്ഷണത്തിന് ഓർഡർ നൽകി. ബീഫ് ഇല്ലെന്ന് കടയുടമ പി.വി. സൗമ്യ പറഞ്ഞു. എന്നാൽ, ബീഫ് പാഴ്‌സൽ നൽകുന്നത് കണ്ടതോടെ ഫിലിപ്പ് ചോദ്യം ചെയ്തു. കടയിൽ ഉണ്ടായിരുന്നവരുന്നവർ ഫിലിപ്പിനെ മർദ്ദിച്ചു. ഇരുവരും വീട്ടിലേക്ക് മടങ്ങി. ഫിലിപ്പ് തോക്കുമായി കാറിൽ ഒറ്റയ്ക്ക് ഹോട്ടലിന് മുന്നിലെത്തി ആകാശത്തേക്ക് വെടിയുതിർത്തു. കണ്ടുനിന്നവർ കാറിനു കല്ലെറിഞ്ഞു.
മടങ്ങിയ ഫിലിപ്പ് വീട്ടിലേക്ക് തിരിയുന്ന എ.കെ.ജി ജംഗ്ഷനിൽ കാർ ഒതുക്കിയിട്ടു. മർദ്ദിച്ചവർ അവിടെയെത്തിയത് ഏറ്റുമുട്ടലിൽ കലാശിച്ചു. കാറുമായി ഏതാനും മീറ്റർ മുന്നോട്ടുപോയ ഫിലിപ്പ് തോക്കിൽ തിരകൾ നിറച്ച് വീണ്ടുമെത്തി. കാർ തടയാൻ ശ്രമിച്ചവർക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഈ സമയം സ്കൂട്ടറിൽ വരികയായിരുന്നു സനൽ ബാബുവും പ്രദീപ് പുഷ്‌കരനും.
കഴുത്തിന് വെടിയേറ്റ സനൽ ഉടൻ മരിച്ചു. തലയിലും വയറിലുമാണ് പ്രദീപിന് വെടിയേറ്റത്. ഇരുവരും സുഹൃത്തിന്റെ വീട്ടിൽ പോയി ഭക്ഷണം പൊതിഞ്ഞെടുത്ത് മടങ്ങുകയായിരുന്നു.
ഫിലിപ്പിനെ മുട്ടത്തുവച്ച് കാർ തടഞ്ഞാണ് അറസ്റ്റു ചെയ്തത്.
കൊല്ലപ്പെട്ട സനൽ ബാബു അവിവാഹിതനാണ്. പിതാവ് സാബു. മാതാവ് വത്സല. സഹോദരി സബിത. കോലഞ്ചേരിയിലെ സ്വകാര്യ മെഡി. കോളേജ് ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന പ്രദീപ് കുവൈറ്റിലായിരുന്നു. മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി ഒരു മാസത്തെ ലീവിന് എത്തിയതായിരുന്നു. തലച്ചോറിൽ കുടുങ്ങിയ പെല്ലറ്റിന്റെ ഭാഗം നീക്കാനായിട്ടില്ല. വയറിൽകൊണ്ടത് നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |