കാസർകോട്: കിടപ്പുരോഗിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി മാനഹാനി വരുത്തുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി ഒമ്പതുവർഷം കഠിനതടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കൊടക്കാട്ടെ പി.എം കുഞ്ഞികൃഷ്ണനാ(55)ണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണൻ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2016 സെപ്തംബർ 18 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കാടിയിൽ താമസിക്കുന്ന കിടപ്പുരോഗിയായ സ്ത്രീയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചുകയറി മാനഹാനിപ്പെടുത്തുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിക്കാരി കേസിന്റെ വിചാരണക്കിടയിൽ തന്നെ മരണപ്പെട്ടിരുന്നു. ചീമേനി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചീമേനി സബ് ഇൻസ്പെക്ടർ ആയിരുന്ന എം. ശ്രീധരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. രാഘവൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |