ആലപ്പുഴ: ഹോട്ടൽ വിവാദവുമായി ബന്ധപ്പെട്ട് ചിലർ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ. താൻ പ്രതികരിച്ചത് ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ.
ഭക്ഷണത്തിന്റെ പണം നൽകി തന്നെയാണ് മടങ്ങിയതെന്നും അതിനാലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടതെന്നും എം എൽ എ വ്യക്തമാക്കി. തനിക്കെതിരെയുള്ള ട്രോളുകൾക്ക് പിന്നിൽ ഹോട്ടലുടമ തന്നെയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ചതിന് തന്നിൽ നിന്നും ഹോട്ടലുടമ 184 രൂപ ഈടാക്കിയതിനെതിരെ എം എൽ എ രംഗത്തെത്തിയിരുന്നു. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നാണ് ചിത്തരഞ്ജൻ പ്രഭാത ഭക്ഷണം കഴിച്ചത്. വളരെ കനം കുറഞ്ഞ ഒരു അപ്പത്തിന് 15 രൂപയും ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപയുമാണ് ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം എൽ എ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതിനുപിന്നാലെ എം എൽ എക്കെതിരെ ചില ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |