ബൈക്ക് അഭ്യാസവും ലഹരി ഉപയോഗവും പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം
വർക്കല: സ്‌കൂൾ വിദ്യാർത്ഥികളുടെ ബൈക്ക് അഭ്യാസവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർക്കും പൊലീസിനും പരാതി നൽകിയ യുവാവിനെ ഒരുസംഘം വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. വർക്കല ചാവടിമുക്ക് ആതിര ഭവനിൽ അനുവിനാണ് (32) ഗുരുതരമായി പരിക്കേറ്റത്. മാർച്ച് 31ന് രാത്രി 10.30ഓടെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ വീടിന് സമീപത്തെ സ്‌കൂളിലെ ഒരുസംഘം വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്ന് അനു അയിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുഖത്ത് കല്ലെറിഞ്ഞ് വീഴ്‌ത്തിയശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അനുവിനെ നാട്ടുകാരും ബന്ധുക്കളും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഖത്തെ എല്ലുകൾക്ക് പൊട്ടലുള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തുടർന്ന് എസ്.പി ഫോർട്ട് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അനു ഡ്രൈവറാണ്.
വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ചും അമിതവേഗതയിൽ ബൈക്ക് അഭ്യാസം നടത്തുന്നതിനെക്കുറിച്ചും അനു ഉൾപ്പെടെയുള്ള നാട്ടുകാർ ആദ്യം സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്. അയിരൂർ പൊലീസിലും വർക്കല ഡിവൈ.എസ്.പിക്കും സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് പരാതി നൽകിയിട്ടും അക്രമിസംഘത്തെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന് അനുവിന്റെ ബന്ധുക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |