തിരുവനന്തപുരം:ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്ന വനിതാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയിലുണ്ടായ ചെയർമാൻ- അസോസിയേഷൻ പോര് കൂടുതൽ കടുപ്പിക്കാതെ പരിഹരിക്കാൻ ശ്രമം.
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന മുതിർന്ന സി.പി.എം ,സി.ഐ.ടി.യു.നേതാക്കളെ കാണാൻ . കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ. സുരേഷ് കുമാർ ഇന്നലെ കണ്ണൂരിലേക്ക് പോയി. പാർട്ടി നിർദ്ദേശ പ്രകാരമാണിത്സ. സമ്മേളനം കഴിഞ്ഞ് തിങ്കളാഴ്ച നേതാക്കൾ തിരുവനന്തപുരത്ത് എത്തിയ ശേഷം സമവായ ചർച്ചകളുണ്ടാകും. പാലക്കാടുള്ള വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയും 12ന് തിരുവനന്തപുരത്തെത്തും.കെ.എസ്.ഇ.ബിയിൽ അടിക്കടിയുണ്ടാകുന്ന തർക്കങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാവും.
വനിതാ ജീവനക്കാരിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സമരം ചെയ്ത സി.പി.എം. അനുകൂല സംഘടനാ പ്രവർത്തകർക്കെതിരെ ഏർപ്പെടുത്തിയ ഡയസ്നോണിനും, ചെയർമാന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറാൻ നേതൃത്വം നൽകിയ ഒാഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ.സുരേഷ് കുമാറിനെയും ജനറൽ സെക്രട്ടറി ബി. ഹരികുമാറിനെയും സസ്പെൻഡ് ചെയ്തതിനുമെതിരെ ചട്ടപ്പടി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷൻ. സമരം സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കും. ഇടതുമുന്നണിയിലും അത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന തിരിച്ചറിവാണ് ഒത്തുതീർപ്പ് നീക്കത്തിന് പിന്നിൽ. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ചയാകാമെന്ന് ചെയർമാൻ ബി.അശോകും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾ മടങ്ങിയെത്തുന്നത് വരെ സമരം കടുപ്പിക്കേണ്ടെന്നാണ് സംഘടനാ നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.
കെ.എസ്.ഇ.ബി.ആസ്ഥാനത്ത് എസ്.ഐ.എസ്.എഫ് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു മാസം മുമ്പ് മാനേജ്മെന്റും ഭരണാനുകൂല സംഘടനയുമായി സംഘർഷമുണ്ടായത്. അന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ ഇടപെട്ടാണ് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാക്കിയത്. അതേ സമയം , സസ്പെൻഷനിലായ ജാസ്മിൻ ബാനുവിന്റെ വിശദീകരണം പരിഗണിക്കാനും ,അഞ്ച് ദിവസത്തിനുളളിൽ തീരുമാനമുണ്ടാക്കാനും ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ ജാസ്മിനെ സർവ്വീസിൽ തിരിച്ചെടുത്ത് അന്തരീക്ഷം തണുപ്പിക്കാനാണ് മാനേജ്മെന്റ് ആലോചിക്കുന്നതെന്നറിയുന്നു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയെ തിരിച്ചെടുക്കൽ:
അഞ്ച് ദിവസത്തിനകം
തീരുമാനമെടുക്കണം
കൊച്ചി: അനധികൃതമായി അവധിയെടുത്തതിന്റെ പേരിൽ സസ്പെൻഷനിലായ കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിനെ സർവീസിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ അഞ്ചു ദിവസത്തിനകം തീരുമാനമെടുക്കാൻ ചെയർമാന് ഹൈക്കോടതി നിർദ്ദേശം നൽകി. ജാസ്മിൻ ബാനു നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിന്റേതാണ് നിർദ്ദേശം.
തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരി ചെയർമാന് നൽകിയ അപേക്ഷയിലാണ് തീരുമാനമെടുക്കേണ്ടത്. മാർച്ച് 22 നാണ് ജാസ്മിനെ സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയാണ് അവധിയെടുത്തതെന്നും തന്റെ ചാർജ്ജ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നെന്നും ജാസ്മിന്റെ ഹർജിയിൽ പറയുന്നു. എന്നാൽ സസ്പെൻഷന് ശേഷമാണ് അവധി അപേക്ഷ നൽകിയതെന്നും,ഹർജിക്കാരി ജൂനിയറായ ഉദ്യോഗസ്ഥനാണ് ചുമതല കൈമാറിയതെന്നും കെ.എസ്.ഇ.ബിയുടെ അഭിഭാഷകൻ വാദിച്ചു. വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ ആഴത്തിലുള്ള പരിശോധന നടത്തുന്നില്ലെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന ആരോപണത്തിന്റെപേരിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്നും കോടതി പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |