തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം.തെക്ക് മദ്ധ്യ ജില്ലകളിൽ കൂടുതൽ മഴയും വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും. ഇന്ന് തെക്കൻ ജില്ലകളിൽ മഴയുടെ ശക്തി അൽപ്പം കുറയുമെങ്കിലും നാളെ മുതൽ വീണ്ടും ശക്തമാകും.തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.മലയോര മേഖലകളിലും മഴ കനക്കും. ഇവിടങ്ങളിൽ മലവെള്ളമിറങ്ങി നദികളിലെ ജലനിരപ്പ് ഉയർന്നേക്കാം.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ മാന്നാർ കടലിടുക്ക് വഴി അറബിക്കടലിൽ എത്തിച്ചേരും. തെക്കേ ഇന്ത്യക്ക് മുകളിൽ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിന് മുകളിൽ കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുടെ ശക്തി വർദ്ധിക്കും. ഇതിന്റെ സ്വാധീനത്തിലാണ് വേനൽ മഴ ശക്തമായി ലഭിക്കുന്നത്.
കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്ററും, ചില അവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ല.
മാർച്ച് 1 മുതൽ ഏപ്രിൽ 10 വരെ ലഭിച്ചത് 108% അധികം വേനൽ മഴ
. 62.8 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 130.7 മില്ലി മീറ്റർ
എല്ലാ ജില്ലകളിലും ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചു. പത്തനംതിട്ട ( 343.1 മില്ലി മീറ്റർ) കോട്ടയം ( 255.3 മില്ലി മീറ്റർ), ആലപ്പുഴ ( 205.8 മില്ലി മീറ്റർ), എറണാകുളം ( 205.3 മില്ലി മീറ്റർ) എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്
ഏപ്രിലിൽ മുഴുവൻ ലഭിക്കേണ്ട മഴയുടെ 79% ആദ്യ 10 ദിവസത്തിൽ തന്നെ ലഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |