കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സംസ്ഥാന വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന എം.സി. ജോസഫൈൻ (74) അന്തരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ശനിയാഴ്ച ഉച്ചയോടെയാണ് കുഴഞ്ഞു വീണത്. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്റിലേക്ക് മാറ്റിയിരുന്നു.
പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് വിയോഗവാർത്ത എത്തിയത്. 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ ഒരു സീറ്റ് ഒഴിച്ചിട്ട് 84 അംഗങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതിൽ ജോസഫൈന്റെ പേരില്ല. ഇന്നുരാവിലെ 7 മുതൽ 8 വരെ ഭൗതിക ശരീരം സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് സി.എസ്.എ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വയ്ക്കും. ജോസഫൈന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഇന്നുച്ചയ്ക്ക് രണ്ടോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് വിട്ടു നൽകും.
വൈപ്പിൻ മുരിക്കുംപാടത്തെ പരേതരായ മാപ്പിളശേരി ശൗരോയുടെയും മഗ്ദലനത്തിന്റെയും മകളാണ്. ഭർത്താവ് സി.ഐ.ടി.യു നേതാവായിരുന്ന പരേതനായ പി.എ. മത്തായി. മകൻ: മനു പി. മത്തായി. മരുമകൾ: ജ്യോത്സന.
2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2017 മുതൽ 21വരെ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിത വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എ.കെ.ജി. ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |