ഹണി റോസിന്റെ സിനിമ യാത്ര പതിനേഴു വർഷം പിന്നിടുന്നു. ഈ നീണ്ട യാത്ര ഒരിക്കലും ഹണി റോസ് പ്രതീക്ഷിച്ചില്ല.വർഷത്തിൽ ഒരു സിനിമ. അല്ലെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒരു സിനിമ. എന്നാൽ ഹണി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ അധികം പേരും ബോൾഡാണ്.ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി മുതൽ റിലീസിന് ഒരുങ്ങുന്ന മോൺസ്റ്റർ വരെയുള്ള സിനിമയിലെ കഥാപാത്രങ്ങളെല്ലാം ബോൾഡ്.
''അഭിനയ യാത്രയിൽ ബ്രേക്ക് തന്ന കഥാപാത്രമാണ് ധ്വനി. വളരെ ശക്തയും തീരുമാനങ്ങൾ സ്വയം എടുക്കുകയും വലിയ കാഴ്ചപ്പാടുള്ള ആളാണ് ധ്വനി. അതിനുശേഷം വന്നവരെല്ലാം ബോൾഡും ഗ്രേ ഷെയ്ഡും മസിലുപിടിച്ചുമുള്ള കഥാപാത്രങ്ങൾ. അത്തരം കഥാപാത്രങ്ങൾ വരിക എളുപ്പമല്ല.ട്രിവാൻഡ്രം ലോഡ്ജ് വിജയ സിനിമയായതുകൊണ്ട് അത്തരം കഥാപാത്രം വരുമ്പോൾ 'ആ കുട്ടി ഒാകെ" എന്ന് തോന്നിയിട്ടുണ്ടാവും. ബോൾഡ് കഥാപാത്രങ്ങളിൽനിന്ന് ഒരു ബ്രേക്ക് സംഭവിക്കാം, സംഭവിക്കാതിരിക്കാം. ഞാൻ അത് ആസ്വദിക്കുന്നു. എന്നാൽ ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്ത കഥാപാത്രമാണ് മോൺസ്റ്ററിൽ.
പതിനഞ്ചാം വയസിലാണ് സിനിമയിൽ വരുന്നത്. ആസമയത്ത് സിനിമയെ ഗൗരവമായി കണ്ടില്ല. ജന്മസിദ്ധമായ കഴിവില്ല. സിനിമയോട് പാഷൻ തോന്നി തുടങ്ങിയപ്പോൾ മുതൽ ആത്മാർത്ഥമായ പരിശ്രമം തുടങ്ങി. വളരെ പതുക്കെയായിരുന്നു അത്. ഒാരോ കഥാപാത്രത്തിലേക്കും എത്തിപ്പെടാൻ സമയമെടുത്തു. നല്ല സിനിമകൾ വരണമെന്നും ചെയ്യണമെന്നും ആഗ്രഹിച്ചു. അപ്പോൾ മാറ്റം വരുത്താൻ ശ്രമിക്കും. കഥാപാത്രത്തെ കുറെകൂടി നന്നാക്കി ഉൾക്കൊണ്ട് ചെയ്യാമായിരുന്നെന്ന തോന്നൽ എപ്പോഴും കാണുമല്ലോ. അത് രൂപത്തിലൂടെയും അഭിനയത്തിലൂടെയും കൊണ്ടുവരാൻ ശ്രമിക്കുന്നു. അത് എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് അറിയില്ല."" ഹണി റോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |