തിരുവനന്തപുരം: രാഷ്ട്രീയ-മാഫിയാ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാപ്പട്ടികയിൽ പെടുത്താതിരിക്കാൻ, ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്കുള്ള പൊലീസിന്റെ അപേക്ഷയിൽ വിവരങ്ങൾ തെറ്റിക്കുന്ന കുതന്ത്രത്തിന് അറുതിയാവുന്നു. അപേക്ഷ തയ്യാറാക്കാൻ ഡിവൈ.എസ്.പിമാരെയും മേൽനോട്ടത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നോഡൽ ഓഫീസർമാരെയും നിയോഗിച്ചു. രേഖകൾ തെറ്റിച്ച് ഗുണ്ടകളെ രക്ഷിക്കുന്നതിനെക്കുറിച്ച് 'കേരളകൗമുദി' നേരത്തെ വാർത്ത നൽകിയിരുന്നു. സ്റ്രേഷനുകളിൽ ഗുണ്ടാലിസ്റ്റുണ്ടാക്കുന്നത് ഏതെങ്കിലും പൊലീസുകാരാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടാറില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് നടപടി.
സ്ഥിരം ക്രിമിനലുകളുടെ ഏഴുവർഷത്തെ കേസ് ചരിത്രം സഹിതമാണ് കളക്ടർക്ക് അപേക്ഷ നൽകേണ്ടത്. ഇതിൽ കേസ് നമ്പറുകളും വകുപ്പും സെക്‌ഷനുകളും തെറ്റായെഴുതിയാണ് ഗുണ്ടകളെ രക്ഷിക്കുക. വിവരങ്ങൾ തെറ്റാണെങ്കിൽ കളക്ടർക്ക് കരുതൽ തടങ്കലിന് ഉത്തരവിടാനാവില്ല. കളക്ടർ നടപടിയെടുത്താൽ കാപ്പ ബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോകും. ഇതൊഴിവാക്കാനാണ് പുതിയ സംവിധാനം.
തിങ്കളാഴ്ച ഉന്നത പൊലീസുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപടികൾ കർശനമാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് ഗുണ്ടകളുടെ കേസ് ചരിത്രം സ്റ്റേഷനുകളിൽ കൃത്യമായി സൂക്ഷിക്കാനും നാടുകടത്തുന്ന ഗുണ്ടകളെ സ്ഥിരമായി നിരീക്ഷിക്കാനുമുള്ള സംവിധാനമുണ്ടാക്കാനും തീരുമാനിച്ചു.
ഫയലിൽ പൊലീസ് കള്ളക്കളി കാട്ടുന്നതോടെ, കരുതൽ തടങ്കലിന് ഉത്തരവിടാൻ കളക്ടർമാർ മടികാണിക്കാറുണ്ട്. അപേക്ഷകളിൽ 60ശതമാനത്തിലും കളക്ടർമാർ തീരുമാനമെടുത്തിട്ടില്ല. ഇക്കൊല്ലത്തെ 252 അപേക്ഷകളിൽ തീരുമാനമാകാനുണ്ട്. 20 എണ്ണം തള്ളി.
ഗുണ്ടാനിയമം: കളക്ടർമാർ ഉദാസീനത കാട്ടരുത്- മുഖ്യമന്ത്രി
ഗുണ്ടാനിയമം ചുമത്താനുള്ള പൊലീസിന്റെ അപേക്ഷകളിൽ ഉദാസീനത പാടില്ലെന്നും കാലതാമസം വരുത്തരുതെന്നും ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപേക്ഷകൾ സബ്കളക്ടറോ ആർ.ഡി.ഒയോ ഡെപ്യൂട്ടി കളക്ടറോ നേരിട്ട് പരിശോധിക്കണം. രേഖകൾ കൃത്യമാണെങ്കിൽ സമയബന്ധിതമായി തീരുമാനമെടുക്കണം. സ്ഥിരം ക്രിമിനലുകളല്ലാത്തവർക്കെതിരെ കാപ്പ ചുമത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ ജില്ലാഭരണകൂടവും പൊലീസും ഏകോപനത്തോടെയും പരസ്പര സഹകരണത്തോടെയും പ്രവർത്തിക്കണം. കൊവിഡ് കാലത്ത് ഇത്തരമൊരു സഹകരണമുണ്ടായിരുന്നു. കാപ്പ ചുമത്താനുള്ള ഫയലുകളിൽ മതിയായ കാരണമില്ലാതെ തീരുമാനം നീട്ടിവയ്ക്കരുത്.
കാപ്പ ചുമത്താത്തതിനാൽ ജാമ്യംനേടി പുറത്തിറങ്ങിയ ഗുണ്ടകൾ കൊലപാതകം നടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സ്ഥിതി ഒഴിവാക്കണം. നിയമപരമായ എല്ലാ പരിശോധനയ്ക്കും കളക്ടർമാർക്ക് അധികാരമുണ്ട്. ഏറ്റവും മുൻഗണനയോടെ മുതിർന്ന ഉദ്യോഗസ്ഥർ ഈ ഫയലുകളിൽ തീർപ്പുണ്ടാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കാപ്പ ചുമത്താൻ കളക്ടർമാർ ഏകീകൃത നടപടിക്രമങ്ങൾ പിന്തുടരണമെന്ന് ചീഫ്സെക്രട്ടറി വി.പി.ജോയ് നിർദ്ദേശിച്ചു.
'ഗുണ്ടാനിയമം ചുമത്താനുള്ള അപേക്ഷകൾ പിഴവുകളില്ലാത്തതാക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നോഡൽ ഓഫീസർക്ക് ചുമതലയുണ്ടാവും. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാവും അപേക്ഷ തയ്യാറാക്കുക".
- മനോജ് എബ്രഹാം,
അഡി.ഡി.ജി.പി, പൊലീസ് ആസ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |