ബംഗളൂരു: കർണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കരാറുകാരൻ വിഷം കഴിച്ച് മരിച്ച സംഭവത്തിൽ കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പയ്‌ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ലോഡ്ജ് മുറിയിലാണ് സിവിൽ കോൺട്രാക്റ്ററായ ബെൽഗാവി സ്വദേശി സന്തോഷ് കെ.പാട്ടീലിനെ (37) മരിച്ച നിലയിൽ കണ്ടെത്തിയത്.
സന്തോഷിന്റെ സഹോദരൻ പ്രശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് മന്ത്രിയുടെ സഹായികളായ ബസവരാജ്, രമേഷ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം, സന്തോഷിന്റെ മരണത്തിൽ പങ്കില്ലെന്നും ഒരു കാരണവശാലും രാജിവയ്ക്കില്ലെന്നും മന്ത്രി ഈശ്വരപ്പ വ്യക്തമാക്കി.എന്നാൽ മന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ബി.ജെ.പി നേതൃത്വം കടുത്ത തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
ഹിന്ദലാഗ ഗ്രാമപഞ്ചായത്തിൽ നടത്തിയ 4 കോടിയുടെ കരാർ പ്രവർത്തികളുടെ ബിൽ പാസാക്കണമെങ്കിൽ ആകെ തുകയുടെ 40 ശതമാനം കമ്മിഷനായി മന്ത്രിക്ക് നൽകണമെന്ന് ഈശ്വരപ്പയുടെ സഹായികൾ ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ മന്ത്രിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിംഗിനും സന്തോഷ് കത്തെഴുതിയത് വൻ വിവാദമായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി വിശദീകരണം തേടി. പിന്നാലെ സന്തോഷിനെതിരെ ഈശ്വരപ്പ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
ഹിന്ദു വാഹിനി സംഘടനയുടെ ദേശീയ സെക്രട്ടറി കൂടിയാണ് സന്തോഷ്.
നേരത്തെ 40% കമ്മിഷൻ നൽകിയാലേ സർക്കാർ പദ്ധതികളുടെ കരാറുകൾ ലഭിക്കൂവെന്ന് കർണാടക കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ആരോപിച്ചിരുന്നു.
സംഭവത്തിൽ മന്ത്രി ഈശ്വരപ്പ രാജിവയ്ക്കണമെന്നും മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി.
എന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണ്. അദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടു. മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇതോടെ പാട്ടീലിന് ഭീഷണി ഉണ്ടായിരുന്നു.
സഹോദരൻ പ്രശാന്ത്.
സന്തോഷിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം ഉറപ്പാക്കും. ഈശ്വരപ്പ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്. അന്വേഷണത്തിൽ സത്യം പുറത്തുവരും.
- കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |