തൊടുപുഴ: കിണറ്റിലേക്കിറക്കിയ റിംഗിന്റെ ഒരു ഭാഗം അടർന്ന് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തൊടുപുഴ, ഒളമറ്റം കുന്നുമ്മൽ ശ്രീജിത്ത് കൃഷ്ണയാണ് (ജിത്ത്- 42) മരിച്ചത്. ഇന്നലെ രാവിലെ 9.45ന് തൊടുപുഴ ആനക്കൂട് കവലയ്‌ക്ക് സമീപമുള്ള മണക്കാട്, നെല്ലിക്കാവ് വരമ്പനാൽ ജിഷ്ണുരാജിന്റെ പുരയിടത്തിലാണ് അപകടമുണ്ടായത്.
ശ്രീജിത്തടക്കം ഏഴ് തൊഴിലാളികളാണ് റിംഗ് ഇറക്കാനെത്തിയത്. മറ്റുള്ളവർ കയറിൽ കെട്ടി ഇറക്കുന്ന റിംഗ് പിടിച്ചുവയ്ക്കുന്നതിനാണ് ശ്രീജിത്ത് കിണറ്റിലിറങ്ങിയത്. എട്ടാമത്തെ റിംഗ് ഇറക്കുമ്പോഴാണ് ഒരു ഭാഗം അടർന്ന് ശ്രീജിത്തിന്റെ തലയിൽ വീണത്. തുടർന്ന് മറ്റുള്ളവർ കിണറ്റിലിറങ്ങി ശ്രീജിത്തിനെ പുറത്തെത്തിച്ചു. റിംഗെത്തിച്ച ലോറിയിൽ തന്നെ ശ്രീജിത്തിനെ മെയിൻ റോഡിലെത്തിച്ചു.
തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അൽപ്പ സമയത്തിനകം മരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.
കണ്ണൂർ ഇരിട്ടി കുന്നുമ്മൽ പരേതനായ കൃഷ്ണന്റെയും ശ്രീമതിയുടെയും മകനായ ശ്രീജിത്ത് 15 വർഷത്തിലേറെയായി തൊടുപുഴയിലാണ് താമസം. ഭാര്യ: തൊടുപുഴ ഒളമറ്റം പുത്തൻവീട്ടിൽ ആശ. മക്കൾ: അഭിനവ് (കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി), അനഘ (ചുങ്കം സെന്റ് ജോസഫ് യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി), അഭിനന്ദ് (മൂന്നാം ക്ലാസ് വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |