ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ അവഗണിച്ച് ഭാഷയുടെയും വിശ്വാസത്തിന്റെയും ഭക്ഷണത്തിന്റെയുമൊക്കെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ഭരണകൂടത്തിന്റെ സഹായത്തോടെ നീക്കം നടക്കുന്നുവെന്നും ജനങ്ങൾ ഇത്തരം തന്ത്രങ്ങളിൽ വീഴാതെ സമുദായ മൈത്രി നിലനിറുത്തണമെന്നും പ്രധാനപ്പെട്ട 13 പ്രതിപക്ഷ കക്ഷി നേതാക്കൾ ഇറക്കിയ സംയുക്ത പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു.
സോണിയാ ഗാന്ധി(കോൺഗ്രസ്),ശരത് പവാർ(എൻ.സി.പി), മമതാ ബാനർജി(തൃണമൂൽ കോൺഗ്രസ്), എം.കെ. സ്റ്റാലിൻ(ഡി.എം.കെ), സീതാറാം യെച്ചൂരി(സി.പി.എം), ഹേമന്ത് സോറൻ(ജെ.എം.എം), ഡോ.ഫറൂഖ് അബ്‌ദുള്ള(നാഷണൽ കോൺഫറൻസ്), തേജസ്വി യാദവ്(ആർ.ജെ.ഡി), ഡി. രാജ(സി.പി.ഐ), ദേബബ്രത ബിശ്വാസ്(ഫോർവേഡ് ബ്ളോക്ക്), പി.കെ. കുഞ്ഞാലിക്കുട്ടി(മുസ്ളീം ലീഗ്), ദീപാങ്കർ ഭട്ടചാര്യ(സി.പി.എെ-എം.ൽ-ലിബറേഷൻ), മനോജ് ഭട്ടചാര്യ(റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി) എന്നീ നേതാക്കളാണ് പ്രസ്‌താവനയിറക്കിയത്. മതഭ്രാന്തിനെതിരെ പ്രധാനമന്ത്രി മൗനംപാലിക്കുന്നത് ഞെട്ടിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഭരണകൂടവുമായി ബന്ധപ്പെട്ട ചിലവിഭാഗങ്ങൾ ഭക്ഷണം, വസ്‌ത്രം, വിശ്വാസം, ഉൽസവം, ഭാഷ എന്നിവ സമൂഹത്തെ ഭിന്നിപ്പിക്കാനായി ഉപയോഗിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾ വർദ്ധിക്കുമ്പോഴും ഒരു നടപടിയുമുണ്ടാകുന്നില്ല. ഇത്തരം പ്രകോപനങ്ങൾ പല സംസ്ഥാനങ്ങളിലും മതപരമായ പ്രതിഷേധങ്ങൾക്കും സാമുദായിക കലാപങ്ങൾക്കും ഇടയാക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌ത് സമൂഹമാദ്ധ്യമങ്ങളിലും ദൃശ്യ-ശ്രാവ്യ പ്ളാറ്റ്ഫോമുകളിലും വെറുപ്പും പരത്തുന്നു. ഇത്തരം മതഭ്രാന്തുകൾക്കും പ്രകോപനങ്ങൾക്കുമെതിരെ പ്രതികരിക്കാതെ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ഞെട്ടിക്കുന്നു. അക്രമം നടത്തുന്ന സ്വകാര്യ സേനകൾക്ക് ഔദ്യോഗിക പിൻബലമുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
സമൂഹത്തിന്റെ കെട്ടുറപ്പിനെ തകർക്കാൻ ശ്രമിക്കുന്ന വിഷലിപ്തമായ പ്രത്യയശാസ്ത്രങ്ങളെ പ്രതിപക്ഷം ശക്തിയുക്തം എതിർക്കും. വിഭാഗീയത ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളിൽ വീഴാതെ ജനങ്ങൾ സംയമനം പാലിച്ച് സമാധാനം നിലനിറുത്തണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |