ന്യൂഡൽഹി: ഹനുമാൻ ജയന്തിയുടെ ഭാഗമായ ഘോഷയാത്രയ്‌ക്കു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർ പുരിയിൽ സംഘർഷം. റോഡിൽ ഇരു വശത്തുനിന്നും രണ്ടുവിഭാഗമായി തിരിഞ്ഞ് ജനങ്ങൾ ഏറ്റുമുട്ടി. കല്ലേറിലും സംഘർഷത്തിലും രണ്ടു പൊലീസുകാർ അടക്കം നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. ദ്രുത കർമ്മസേനയുടെ സഹായത്തോടെ ഡൽഹി പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
സ്ഥിതിഗതികൾ ശാന്തമാണെന്നും സംഘർഷം മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞെന്നും ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ്അസ്താന പറഞ്ഞു. രണ്ട് കമ്പനി ദ്രുതകർമ്മ സേനയെ സംഭവ സ്ഥലത്ത് വിന്ന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ്കമ്മിഷണറെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവത്തെ അപലപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കേജ്‌രിവാൾ ജനങ്ങളോട് സംയമനം പാലിക്കാൻ അഭ്യർത്ഥിച്ചു. പരിക്കേറ്റവരെ ജഹാംഗീർ പുരി ബാബുജഗ്‌ജീവൻറാം മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |