സാഗ്രെബ് : താമസിക്കുന്ന വീട്ടിൽ നിന്ന് പെട്ടെന്ന് ഒരു ദിവസം അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വരുന്ന അവസ്ഥ എത്രത്തോളം വേദനാജനകമായിരിക്കുമെന്ന് നമുക്കറിയാം. മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങളുടെ കാര്യവും അങ്ങനെതന്നെ. അത്തരത്തിൽ നീണ്ട 17 വർഷമായി താൻ ജീവിച്ച ഇടത്ത് നിന്ന് പുറത്താക്കപ്പെട്ടതിന്റെ സങ്കടത്തിലാണ് അനസ്തേഷ്യ എന്ന പാവം തെരുവു പൂച്ച.
ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് പട്ടണത്തിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റെക്റ്റേഴ്സ് പാലസിലായിരുന്നു ജനിച്ചനാൾ മുതൽ അനസ്തേഷ്യയുടെ വാസം. ഏറെ ചരിത്ര പ്രധാന്യമുള്ളതാണ് 14ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ പുരാതന കൊട്ടാരം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്കും പ്രദേശവാസികൾക്കുമൊക്കെ അനസ്തേഷ്യയെ നല്ല പരിചയമായിരുന്നു.
ഇവർ അനസ്തേഷ്യയെ തങ്ങളുടെ വീടുകളിലേക്ക് വളർത്താൻ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അനസ്തേഷ്യ കൊട്ടാരത്തിലേക്ക് മടങ്ങിയെത്തുന്നത് പതിവായി. ഇതോടെ വോളന്റിയർമാർ കൊട്ടാരത്തിന് മുന്നിലെ പോർച്ചിൽ അനസ്തേഷ്യയ്ക്ക് വേണ്ടി ഒരു കാർഡ് ബോർഡ് പെട്ടി തയാറാക്കിക്കൊടുത്തു.
കൊട്ടാരത്തിന്റെ പരിപാലന ചുമതലയുള്ള മ്യൂസിയം അധികൃതർക്ക് അതത്ര രസിച്ചില്ല. ഇതോടെ വോളന്റിയർമാർ കാർഡ് ബോർഡ് മാറ്റി പകരം ഒരു കൊച്ചു മരവീട് അനസ്തേഷ്യയ്ക്ക് നിർമ്മിച്ച് നൽകി. റെക്റ്റേഴ്സ് പാലസിന്റെ വാസ്തുവിദ്യയോട് വളരെയേറെ ഇണങ്ങുന്നതായിരുന്നു ഗോഥിക് സ്റ്റൈലിൽ നിർമ്മിച്ച ഒരു ചെറു കൊട്ടാരം പോലെ തോന്നിക്കുന്ന ആ മരവീട്. മരവീടിന് മുന്നിൽ അനസ്തേഷ്യയുടെ പേര് എഴുതിയ ഒരു ഫലകവും സ്ഥാപിച്ചു.
എന്നാൽ ഇതും അധികൃതർക്ക് ഇഷ്ടമായില്ലെന്ന് മാത്രമല്ല, മരവീട് നീക്കാൻ ഉത്തരവിടുകയും അനസ്തേഷ്യയെ പുറത്താക്കുകയും ചെയ്തു. വിവരം സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു. അനസ്തേഷ്യയെ കൊട്ടാരത്തിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് 12,000ത്തിലേറെ പേർ ചേർന്ന് ഒപ്പുവച്ച ഒരു നിവേദനവും അധികൃതർക്ക് കൈമാറി. മൃഗസ്നേഹികളുടെ ക്യാമ്പെയ്നിലൂടെ അനസ്തേഷ്യയ്ക്ക് തന്റെ കൊട്ടാരത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |