ന്യൂഡൽഹി:വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി പോകുന്ന മധ്യസ്ഥ ചർച്ച സംഘത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധിയെ അയക്കാൻ തീരുമാനം.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദയാധനം നൽകി മലയാളിയായ നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് വേണ്ടി ഒരു സംഘം യെമനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. ചർച്ചകളിലൂടെ ധാരണയിലെത്തിയ ശേഷം ദയാധനം നൽകി നിമിഷ പ്രിയയുടെ മോചനം സാധ്യമാക്കാനാകുമെന്ന വിശ്വാസത്തിലാണ് കേന്ദ്രസർക്കാർ. മധ്യസ്ഥ ചർച്ചകൾക്കിടയിൽ യെമനിലെ സുപ്രീം കോടതിയിൽ നിമിഷ പ്രിയ അപ്പീൽ നൽകുന്നതും ഗുണകരമായേക്കും. മധ്യസ്ഥ ചർച്ചകളുടെ സമയവും സ്ഥലവും തീരുമാനിച്ചിട്ടില്ല.
റംസാൻ നോമ്പിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ ഉടനടി നടക്കാനുള്ള സാധ്യതകളില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ അഭ്യർത്ഥനയെ തുടർന്ന് മധ്യസ്ഥ ചർച്ചകൾ ഏകോപിപ്പിക്കാനുള്ള ചുമതല ജസ്റ്റിസ് കുര്യൻ ജോസഫ് ഏറ്റെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |