തിരുവനന്തപുരം: കോഴിക്കോട് സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 28 വർഷവും ആറ് മാസവും കഠിന തടവും 60,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകണം. തിരുവനന്തപുരം പൂന്തുറ സ്വദേശി സെൽജിയെ (23) ആണ് കോടതി ശിക്ഷിച്ചത്. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് പ്രതി. മാതാവ് ചികിത്സയിലായതുകൊണ്ട് പഠനം മുടങ്ങാതിരിക്കാൻ കുട്ടിയെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലാക്കുകയായിരുന്നു. തുടർന്ന് 2017 മുതൽ 2018വരെ കുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ സെൽജി കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. കുട്ടി വേനലവധിക്ക് നാട്ടിലെത്തിയപ്പോൾ സ്വാകാര്യ ഭാഗത്തെ മുറിവ് അമ്മയുടെ ശ്രദ്ധയിൽപ്പെടുകയും പീഡന വിവരം പുറത്താവുകയുമായിരുന്നു. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർ നഷ്ടപരിഹാര നിധിയിൽ നിന്ന് നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |