തിരുവനന്തപുരം: കെ.എസ്.ഇ.ബി ആസ്ഥാനത്തിന് മുന്നിൽ പന്തൽ കെട്ടി രണ്ടാഴ്ചയിലേറെ സി.പി.എം അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിനെതിരെ രൂക്ഷവിമർശനമുയർത്തി മറ്റ് സംഘടനകൾ. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി.
ചെയർമാൻ- അസോസിയേഷൻ പോര് സൃഷ്ടിച്ച സംഘർഷം പരിഹരിക്കാൻ മന്ത്രി വിളിച്ചുകൂട്ടിയ സംഘടനകളുടെ യോഗത്തിന് ശേഷം സർക്കാരിന് നൽകിയ മിനിറ്റ്സ് രേഖയിലാണ് ഈ വെളിപ്പെടുത്തൽ. മിനിറ്റ്സിന്റെ പകർപ്പ് കേരളകൗമുദിക്ക് ലഭിച്ചു
കെ.എസ്.ഇ.ബിയിലെ ഒാഫീസർമാരുടെ ഒൻപത് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. നിയമവും കീഴ്വഴക്കവും പരിശോധിച്ചായിരിക്കും തീരുമാനങ്ങളെന്നും, അതിന് ബോർഡിന് കുറച്ചു സമയം ആവശ്യമാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.
ന്യായീകരിക്കാനാവാത്ത കാര്യത്തിനാണ് അസോസിയേഷൻ സമരം തുടങ്ങിയതെന്ന് യോഗത്തിൽ പൊതുവെ വിമർശനമുയർന്നു. ലീവെടുക്കാതെ അസാമിലേക്ക് യാത്ര പോയ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് സമരം. ഇത്ര നിസാര കാര്യത്തിന് 33000 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സമരം നടത്തിയത് അവമതിപ്പുണ്ടാക്കി. ജാസ്മിൻ ബാനുവിനെയും പിന്നാലെ സസ്പെൻഷനിലായ തന്നെയും, ജനറൽ സെക്രട്ടറിയെയും തിരിച്ചെടുത്ത് പഴയ ലാവണത്തിൽ നിയമിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ്കുമാർ ആവശ്യപ്പെട്ടു. സമരത്തിനിടെ
പദ്ധതി അവലോകന യോഗം വിളിച്ച ചെയർമാന്റെ നടപടി പ്രഹസനമായിരുന്നെന്നും കുറ്റപ്പെടുത്തി.
അതേ സമയം,ജാസ്മിൻ ബാനുവിനെക്കുറിച്ച് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്നും അവർ ലീവെടുക്കുന്നതിന് മുമ്പ് ഒരു നടപടിക്രമവും പാലിച്ചില്ലെന്നും എൻജിനിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ പറഞ്ഞു. ന്യായമായ സസ്പെൻഷൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിൻവലിച്ചത് തെറ്റായ കീഴ്വഴക്കമാണെന്നും ചൂണ്ടിക്കാട്ടി.
പി.എസ്. പ്രശാന്ത് (പവർ ബോർഡ് ഒാഫീസേഴ്സ് അസോസിയേഷൻ), ബിജുപ്രകാശ് (പവർ ബോർഡ് ഫെഡറേഷൻ ), എം.ജി. അനന്തകൃഷ്ണൻ (ഒാഫീസേഴ്സ് ഫെഡറേഷൻ), യു.വി. സുരേഷ് (ഒാഫീസേഴ്സ് സംഘ് ), പി.ജി.ബൈജു (മിനിസ്റ്റീരിയൽ ഒാഫീസേഴ്സ് അസോസിയഷൻ), ഡേവിഡ് സൺ (പി.ജി.ഇ.എ),ആർ.രമേഷ് (സിവിൽ ബ്രാഞ്ച് എൻജിനിയേഴ്സ് അസോസിയേഷൻ) എന്നീ നേതാക്കളും സമരത്തെ തള്ളിപ്പറയുകയും, ചെയർമാനെ ന്യായീകരിക്കുകയും ചെയ്തു.
കെ.എസ്.ഇ.ബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന അഞ്ച് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുക്കാമെന്ന് ചെയർമാൻ ബി. അശോക് യോഗത്തിൽ അറിയിച്ചു. സ്ഥാപനത്തിലെ വിജിലൻസ് റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്ന സുരേഷ്കുമാറിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു.
ഓഫീസർമാർക്ക് എങ്ങനെ സമരം
ചെയ്യാനാവും: ഹൈക്കോടതി
കൊച്ചി: ഓഫീസർ പദവിയിലുള്ളവർക്ക് ട്രേഡ് യൂണിയൻ അവകാശങ്ങളില്ലെന്നിരിക്കെ എങ്ങനെയാണ് കെ.എസ്.ഇ.ബി ഓഫീസർമാർക്ക് സമരം ചെയ്യാനാവുകയെന്ന് ഹൈക്കോടതി. ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിനെതിരായ ഹർജികളിൽ ജസ്റ്റിസ് സി.എസ്.ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അസോസിയേഷനടക്കം കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു. ഹർജികൾ അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ ഹർജിയും സമരം തുടരുമെന്ന സംഘടനാനേതാവ് എം.ജി. സുരേഷ്കുമാറിന്റെ പ്രഖ്യാപനം സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി കെ.വി. ജയചന്ദ്രൻ നായരുടെ ഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്.
സമരംമൂലം വൈദ്യുതിവിതരണം തടസ്സപ്പെടാനിടയുണ്ടെന്നും ജനങ്ങളെ ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമാണ് ഹർജിക്കാർ വാദിച്ചത്. കൊവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ ജനം പാടുപെടുന്ന സാഹചര്യത്തിൽ സമരം തിരിച്ചടിയാകുമെന്ന് അരുൺ ജോസിന്റെ ഹർജിയിൽ പറയുന്നു.
വൈദ്യുതി വാങ്ങിക്കൂട്ടൽ:
ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: ആവശ്യമുള്ളതിലും കൂടുതൽ വൈദ്യുതി വാങ്ങികൂട്ടാൻ കരാറുകളൊപ്പിട്ട് കെ.എസ്.ഇ.ബി വൻബാധ്യത വരുത്തുന്നതിന് പിന്നിൽ ക്രമക്കേടെന്ന് ആക്ഷേപം. സംസ്ഥാന വൈദ്യുതിറെഗുലേറ്ററി കമ്മിഷന്റെ താരിഫ് നിർണ്ണയ പൊതുതെളിവെടുപ്പിൽ വിദഗ്ദ്ധർ നൽകിയ റിപ്പോർട്ടിലാണിത്.
ബോർഡിന്റെ മൊത്തം ചെലവിന്റെ പകുതിയും വൈദ്യുതിവാങ്ങാനാണ് വിനിയോഗിക്കുന്നത്. ഇതിന്റെ ബാദ്ധ്യത ഉപഭോക്താവിന് മേൽ നിരക്ക് വർദ്ധനയായി അടിച്ചേൽപിക്കുകയാണ് ചെയ്തുപോരുന്നത്
വർഷത്തിൽ 10000 കോടിയിലേറെ രൂപയാണ് കരാർ വൈദ്യുതിക്കായി നൽകുന്നത്. ഇങ്ങിനെ വാങ്ങുന്ന വൈദ്യുതിയിൽ നല്ലൊരു ഭാഗവും പാഴാകുന്നു. ഇതിന് ഓരോ യൂണിറ്റിനും മൂന്ന് രൂപാവീതം ഫിക്സഡ് ചാർജ്ജ് എന്നപേരിൽ നഷ്ടപരിഹാരവും നൽകണം.
സംസ്ഥാനത്ത് പകൽ സമയം 2500മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടിവരിക. രാത്രികാലത്ത് 4200മെഗാവാട്ട് വരെയും. കേന്ദ്രഗ്രിഡിൽ നിന്ന് 1581.3 മെഗാവാട്ടും സംസ്ഥാനത്തെ ജലവൈദ്യുതിപദ്ധതിയിൽ നിന്ന് 1454.25മെഗാവാട്ടും ലഭിക്കും.ഇതിന് പുറമെയാണ് പത്തോളം ദീർഘകാല കരാറുകളിലൂടെ 1275 മെഗാവാട്ട് വാങ്ങുന്നത്. അതിന് പുറമെയാണ് ബ്രഹ്മപുരം,കായംകുളം എന്നിവിടങ്ങളിൽ വാങ്ങാത്ത വൈദ്യുതിക്ക് മാസം 100കോടിയോളം രൂപ നൽകുന്ന നഷ്ടക്കരാറുകളും ഹരിത ഊർജ്ജമെന്ന പേരിൽ 800മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാനുള്ള വിവിധ കരാറുകളും. രാത്രികാലങ്ങളിൽ ഉപയോഗിക്കാനാവാത്ത സോളാർ വൈദ്യുതി പുറമെ നിന്ന് വാങ്ങുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. മറ്റ് സംസ്ഥാനങ്ങൾ 15വർഷത്തേക്ക് മാത്രം ദീർഘകാലകരറുണ്ടാക്കുമ്പോൾ കേരളത്തിൽ 40വർഷത്തേക്കാണ്.
"രാത്രികാലത്തെ വൈദ്യുതി ഉപഭോഗത്തിനാണ് നിലവിൽ കമ്മിയുള്ളത്. അത് വൻ വിലകൊടുത്ത് പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങേണ്ട സ്ഥിതിയാണെന്നാണ് അറിയുന്നത്. ഉപഭോഗം നിയന്ത്രിച്ചും ആവശ്യമായ വൈദ്യുതി സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിച്ചും പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
-മന്ത്രി കെ. കൃഷ്ണൻകുട്ടി
□വൈദ്യുതി വാങ്ങാനുള്ള
പ്രതിവർഷ ചെലവ്
10012.35 കോടിരൂപ
വാങ്ങിയ വൈദ്യുതി
ഉപയോഗിക്കാത്തത്
(മെഗാവാട്ടിൽ)
2017-18 -28.61
2018-19 -575.75
2019-20 -827.50
2020-21 -1862.90
2021-22 -2088.04
"കഴിഞ്ഞ നാലു വർഷത്തിലധികമായി 2 മുതൽ 2.50 രൂപവരെ യൂണിറ്റ് നിരക്കിൽ സോളാർ വൈദ്യുതി ഇന്ത്യയിൽ ലഭ്യമാകുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് കെ.എസ്.ഇ.ബി മൂന്നു മുതൽ നാലു രൂപവരെ നിരക്കിൽ സോളാർ വൈദ്യുതിക്കും കറ്റാടി വൈദ്യുതിക്കും ആയിരക്കണക്കിന് കോടിയുടെ ബാദ്ധ്യതയുണ്ടാക്കുന്ന കരാറിൽ ഏർപ്പെടുന്നുവെന്നത് സംശയകരമാണ്.
-സി.പി. ജോർജ്ജ്
കെ.എസ്.ഇ.ബി മുൻ ഡെപ്യൂട്ടി
ജനറൽ മാനേജർ
റെഗുലേറ്ററി കമ്മിഷൻ നിയമനം:
ഹർജിയിൽ സർക്കാരിന് നോട്ടീസ്
കൊച്ചി: കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗത്തെ തിരഞ്ഞെടുക്കാനുള്ള ഓൺലൈൻ ഇന്റർവ്യൂ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരും കെ.എസ്.ഇ.ബിയുമടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു.
കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനും എറണാകുളം സ്വദേശി ജോർജ്ജ് തോമസും നൽകിയ ഹർജി ജസ്റ്റിസ് വിജു എബ്രഹാമാണ് പരിഗണിച്ചത്. വേനലവധിക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും.
കെ.എസ്.ഇ.ബിയിൽ ചീഫ് എൻജിനിയറുടെ ചുമതല വഹിച്ച മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബി. പ്രദീപിനെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാനാണ് നീക്കമെന്ന് ഹർജിയിൽ ആരോപിക്കുന്നു. കമ്മിഷൻ അംഗത്തിന് 65 വയസാണ് ഉയർന്ന പ്രായപരിധ. എന്നാൽ 60 വയസുകഴിഞ്ഞവരെ ഇന്റർവ്യൂവിന് വിളിച്ചിട്ടില്ല. ഹർജിക്കാരന് 60 വയസ് കഴിഞ്ഞില്ലെങ്കിലും ഇന്റർവ്യൂവിന് ക്ഷണിച്ചിട്ടില്ല. ഓൺലൈൻ അഭിമുഖം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം അനുവദിച്ചില്ല.
പെൻഷൻ
പ്രായം ഏകീകരണം: ഹർജി മാറ്റി
കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാരുടെ പെൻഷൻപ്രായം 60 വയസാക്കി ഏകീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നൽകിയ ഹർജി ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2013 ഒക്ടോബർ 26ന് മുമ്പ് കെ.എസ്.ഇ.ബിയിൽ ജോലി ലഭിച്ചവർക്ക് പെൻഷൻപ്രായം 56ഉം ഇതിനുശേഷം സർവീസിൽ കയറിയവരുടെ പെൻഷൻപ്രായം 60 വയസുമാക്കി സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഇത് വിവേചനമാണെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
എസ്.സി, എസ്.ടി ലെയ്സൺ ഒാഫീസർ
തിരുവനന്തപുരം:കെ.എസ്. ഇ.ബിയിലെ എസ്.സി, എസ്.ടി ലെയ്സൺ ഒാഫീസറായി റവന്യൂവിഭാഗത്തിലെ സ്പെഷ്യൽ ഒാഫീസർ കെ. സുകുമാരനെ നിയമിച്ചു. വൈദ്യുതി ബോർഡിലെ 5500ഒാളം വരുന്ന എസ്.സി, എസ്.ടി വിഭാഗം ജീവനക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനാണിത്. നടപടിയെ എസ്.സി.എസ്.ടി.എംപ്ളോയീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചെറുമൂട് മോഹനൻ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |