ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ നിന്നും പൂർണമായും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഡൽഹിയിലെ സ്ഥിരതാമസം അവസാനിപ്പിച്ച് നാളെ കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
1984 മുതൽ പ്രവർത്തന സമിതിയിലുണ്ട്. ഇന്ദിരാഗാന്ധി മുതൽ എല്ലാവർക്കൊപ്പവും പ്രവർത്തിച്ചു. പ്രായം ഏതൊരു മനുഷ്യന്റെയും വേഗത കുറയ്‌ക്കും. ഇപ്പോൾ 81 ആയി. രണ്ട് പ്രാവശ്യം കൊവിഡ് വന്നു. രണ്ടാമത്തെ കൊവിഡിന് ശേഷം കുറച്ച് ക്ഷീണമുണ്ട്. കുറഞ്ഞത് രണ്ടുമൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ പറയുന്നത്.
കേരളത്തിൽ തന്നെ പോലെ അവസരം ലഭിച്ച മറ്റൊരാൾ പാർട്ടിയിലില്ല. ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചാകും പ്രവർത്തനം. കാലം മാറി. സഹപ്രവർത്തകരുമായി ആലോചിച്ച് പ്രവർത്തന രീതിയും മാറ്റേണ്ടതുണ്ട്. കേരളത്തിൽ പാർട്ടിക്ക് പ്രയാസം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല.
പാർട്ടി അനുവദിക്കുന്നിടത്തോളം തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലുണ്ടാകും. സമയമാകുമ്പോൾ ഒഴിയുക എന്ന അഭിപ്രായക്കാരനാണ്. ക്രമേണ ക്രമേണ രാഷ്ട്രീയത്തിൽ നിന്നും പിന്മാറണമെന്നാണ് എന്റെ അഭിപ്രായം.
നിലവിലെ പ്രതിസന്ധിയിൽ നിന്നും കോൺഗ്രസ് തിരിച്ച് വരാനുള്ള മാർഗം ഉരുത്തിരിയുന്നുണ്ട്. കോൺഗ്രസ് തന്നെ പ്രതിപക്ഷത്തെ നയിക്കണം. കോൺഗ്രസിനെ മാറ്റി നിർത്തി ബദൽ സാദ്ധ്യമല്ല. നെഹ്റു കുടുംബത്തെ ഒരിക്കലും മറക്കാനാകില്ല. അവരെ മാറ്റി നിറുത്തി കോൺഗ്രസിന് നിലനിൽപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |