കൊച്ചി:വർഷങ്ങളായി തേയില, കാപ്പി, ഏലം, കുരുമുളക്, കശുഅണ്ടി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി.
പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമി വനഭൂമിയുടെ നിർവചനത്തിൽ വരില്ല. കേരള വനം (പരിസ്ഥിതി ദുർബലപ്രദേശം ഏറ്റെടുക്കലും പരിപാലിക്കലും) നിയമപ്രകാരം മാനന്തവാടിയിലെ 6.072 ഹെക്ടർ ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ ഭൂവുടമ തലശേരി സ്വദേശി എസ്. രവീന്ദ്രനാഥ പൈയടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
പരാതിക്കാരുടെ ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്ത സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. മാനന്തവാടിയിൽ ഹർജിക്കാരുടെ 30 ഏക്കർ തോട്ടത്തിൽ 1965-70 കാലം മുതൽ തേയിലയും കാപ്പിയും കൃഷി ചെയ്തു വരികയാണ്. ഇത് പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചതു നിയമപരമല്ലെന്നായിരുന്നു ഹർജിയിലെ വാദം.
കൃഷിഭൂമിയാണെങ്കിലും അതിരുകൾ വനമാണെന്നും വന്യജീവികളുടെ സാന്നിദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി വനം വകുപ്പ് ഹർജിയെ എതിർത്തു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനഭൂമിയാണെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വ്യക്തമാക്കി. തുടർന്ന് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അഭിഭാഷക കമ്മിഷനെയും ഒരു വിദഗ്ദ്ധ സഹായിയെയും ഹൈക്കോടതി ചുമതലപ്പെടുത്തി. 30 വർഷം മുമ്പ് കൃഷി ചെയ്യാൻ കളക്ടർ അനുമതി നൽകിയിട്ടുണ്ടെന്നും കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ഉടമസ്ഥാവകാശമുള്ള ഭൂമിയാണിതെന്നും കമ്മിഷൻ റിപ്പോർട്ട് നൽകി. വൈദ്യുത വേലിയും വീടുകളും പമ്പ് ഹൗസുകളുമുള്ള ഭൂമി കൃഷി ഭൂമിയാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |