പാലോട്: ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയ വളപ്പിലെ മരങ്ങൾ മുറിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട 2005ലെ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഏഴുപേരും കുറ്റക്കാരല്ലെന്ന് വിജിലൻസ് കോടതി വിധി.
പി.ടി.സി (രക്ഷാകർതൃ സമിതി) അംഗമായിരുന്ന അന്നത്തെ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രഭു, ടെലികോം ജീവനക്കാരൻ അംബുജാക്ഷൻ കാണി, തടികൾ വാങ്ങിയ മൊത്തവ്യാപാരി വിതുര സ്വദേശി തുളസീധരൻ, സ്‌കൂളിലെ യു.ഡി ക്ലാർക്ക് പ്രസന്നകുമാർ, ജെ.സി.ബി പ്രവർത്തിപ്പിച്ച വിതുര സ്വദേശികളായ സജികുമാർ, രഘു എന്നിവരെയാണ് 17 വർഷത്തിനുശേഷം വിജിലൻസ് കോടതി നിരുപാധികം വിട്ടയച്ചത്.
അന്വേഷണം നടന്നുവരവേ സ്‌കൂൾ പ്രിൻസിപ്പൽ ഹരിദാസ് മരിച്ചു. പൊതുമുതൽ ദുർവിനിയോഗം, ഗൂഢാലോചന, മോഷണം എന്നീ വകുപ്പുകൾ ചുമത്തി പാലോട് പൊലീസ് ഇവർക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വിജിലൻസ് കോടതി മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ നടക്കുകയായിരുന്നു. ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പണം തട്ടിയെടുത്തെന്നാണ് ബി.ജെ.പിയും കോൺഗ്രസും അന്ന് ആരോപിച്ചത്.
സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികൾക്ക് അപകടഭീഷണിയായി നിന്ന മരങ്ങളാണ് നീക്കം ചെയ്‌തതെന്നാണ് പ്രിൻസിപ്പൽ കോടതിയിൽ നൽകിയ മൊഴി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ളതാണ് നവോദയ വിദ്യാലയം. പ്രിൻസിപ്പലിനെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടില്ലെന്നതും കോടതിക്ക് ബോദ്ധ്യപ്പെട്ടു. കോൺഗ്രസും ബി.ജെ.പിയും നടത്തിയ രാഷ്ട്രീയ പൊറാട്ടുനാടകമാണ് കാലങ്ങൾക്കുശേഷം കോടതി വിധിയോടെ തകർന്നടിഞ്ഞതെന്ന് പി.എസ്. പ്രഭു പറഞ്ഞു. പ്രതികൾക്കുവേണ്ടി അഡ്വ. സറീന ഉൾപ്പെടെ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |