□ 180 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരട്ട റെയിൽപ്പാതകൾക്ക് സമാന്തരമായി, വളവുകളില്ലാത്ത രണ്ട് പുതിയ ബൈപ്പാസ് ഇരട്ടപ്പാതകൾ ബ്രോഡ്ഗേജിൽ നിർമ്മിച്ച് 180 കിലോമീറ്റർ വരെ വേഗമുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കണമെന്ന് സിൽവർലൈൻ സംവാദത്തിൽ നിർദ്ദേശം.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റും കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. ആർ.വി.ജി. മേനോനാണ് നിർദ്ദേശം മുന്നോട്ടു വച്ചത്. പുതിയ പാതയിലൂടെ റെയിൽവേയുടെ എല്ലാ ട്രെയിനുകളുമോടിക്കാം. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണം. കെ-റെയിൽ കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള കോർപ്പറേഷനാണ്. സിൽവർലൈൻ വികസനത്തിനുള്ളതല്ല. റെയിൽവേയുടെ സെമി-ഹൈസ്പീഡ് ബ്രോഡ്ഗേജ് ട്രെയിനുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം- ഷൊർണൂർ റൂട്ടിൽ വളവുകൾ നിവർത്തിയുള്ള മൂന്നാം പാത സാദ്ധ്യമാണെന്നും ചാലക്കുടിയിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കാനാവൂ എന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്. പുതിയ ലൈനുകളും സിഗ്നൽ സംവിധാനവും വന്നാൽ മിനിറ്റുകൾ ഇടവിട്ട് അതിവേഗ ട്രെയിൻ ഉൾപ്പെടെ കൂടുതൽ ട്രെയിനുകളോടിക്കാം. പക്ഷേ, ജപ്പാൻ വായ്പ കിട്ടില്ല. കിഫ്ബിയിൽനിന്ന് പണം മുടക്കണം.
വളവുകളില്ലാത്ത പുതിയ രണ്ട് ലൈൻ നിർമ്മിക്കാനും സ്ഥലമെടുക്കേണ്ടി വരും. റെയിൽപാതയോട് ചേർന്നുള്ള ഭൂമിക്ക് സർക്കാർ നല്ല വില കൊടുത്താൽ ജനം വിട്ടുകൊടുക്കും. ഈ ചർച്ച മൂന്നുനാലു വർഷം മുൻപ് നടത്തേണ്ടതായിരുന്നു.
പദ്ധതികൾ വൈകുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയും ശേഷിയുമില്ലാത്തതിനാലാണ്. 3.17 മണിക്കൂർ കൊണ്ട് ജനശതാബ്ദി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെത്തുന്നുണ്ട്. പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ യാത്രാസമയം ഇനിയും കുറയും. അരൂർ-ചേർത്തല ദേശീയപാത നാലുവരിയാക്കിയിട്ട് ഇരുപതിലേറെ വർഷമായി. ചേർത്തല മുതൽ തിരുവനന്തപുരം വരെ നാലുവരിയാക്കാൻ അന്നേ സ്ഥലമെടുത്തതാണ്. ജനങ്ങൾ എതിർത്തിട്ടല്ല, കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിവില്ലാത്തതിനാലാണ് ദേശീയപാത വികസനം നടക്കാത്തതെന്നും ആർ.വി.ജി. മേനോൻ ചൂണ്ടിക്കാട്ടി.
മറ്റ് നിർദ്ദേശങ്ങൾ:
□ പുതിയ പാത ബ്രോഡ്ഗേജിൽ വേണം സിൽവർലൈനിന്റെ സ്റ്റാൻഡേർഡ് ഗേജിലൂടെ നിലവിലെ ട്രെയിനുകൾ ഓടിക്കാനാവില്ല.
□ബ്രോഡ്ഗേജിൽ റെയിൽവേ 160കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത്, ഗതിമാൻ
ട്രെയിനുകൾ ഓടിക്കുന്നുണ്ട്.
'വേഗം 200 കിലോമീറ്ററായാലേ ശരിയാവൂ എന്നത് പറ്റിക്കലാണ്. ബ്രോഡ്ഗേജിനു പകരം സ്റ്റാൻഡേർഡ് ഗേജ് മതിയെന്ന് ആരാണ് തീരുമാനിച്ചത്? എതിർക്കുന്നവരെ പിന്തിരിപ്പന്മാരാക്കരുത്.''
-ആർ.വി.ജി. മേനോൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |