യുവതിയുടെ നില ഗുരുതരം പ്രതി കസ്റ്റഡിയിൽ
വർക്കല: പണമിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ മാതൃസഹോദരൻ വെട്ടിപ്പരിക്കേല്പിച്ചു. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ഷാലുവിനെയാണ് (37) ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ അയൽവാസി കൂടിയായ ഇങ്കി അനിൽ എന്ന അനിൽ (47) വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിലും ശരീരഭാഗങ്ങളിലും ആഴത്തിലുള്ള മുറിവേറ്റ ഷാലുവിന്റെ നില ഗുരുതരമാണ്.
അയിരൂരിലെ സ്വകാര്യ പ്രസിൽ ജോലിചെയ്യുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം തിരികെ സ്‌കൂട്ടറിൽ മടങ്ങുമ്പോൾ ചാവടിമുക്കിന് സമീപം തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിലുള്ള മരത്തിൽ വെട്ടിക്കൊണ്ടുനിന്ന ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം വെട്ടുകത്തി വീശി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാൾ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെയും ഭീഷണിപ്പെടുത്തി.
വിവരമറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസെത്തിയാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. യുവതിയെ പാരിപ്പള്ളി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നാലുവർഷം മുമ്പ് യുവതിയും അനിലും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. ഇതുസംബന്ധിച്ചുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് അയിരൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാലുവിന്റെ ഭർത്താവ് സജീവ് വിദേശത്താണ്. ഒമ്പതും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളോടൊപ്പം ഷാലു അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |