തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമായ തിരുവനന്തപുരം നഗരസഭയിൽ ശുചിത്വ പരിപാലന സമിതിയില്ല. നഗരത്തിലെ ഉറവിട മാലിന്യ സംസ്‌കരണമടക്കം താളംതെറ്റി.
മഴക്കാലം അടുക്കുമ്പോഴാണ് സുപ്രധാന തീരുമാനങ്ങളെടുക്കേണ്ട സമിതിയുടെ അഭാവം ചർച്ചയാകുന്നത്. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന് ഒന്നര വർഷമായിട്ടും ഇങ്ങനെയൊരു സമിതി രൂപീകരിക്കാൻ വേണ്ടിയുള്ള യാതൊരു ചർച്ചയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
സമിതിയിൽ അംഗങ്ങളാകേണ്ടവരുടെ പേരുകൾ നിർദ്ദേശിക്കാൻ പോലും ഭരണസമിതി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ശുചിത്വ പരിപാലന സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഭരണസമിതിയെ സമീപിച്ചു.
ഉടൻ രൂപീകരിക്കാമെന്ന് പറയുന്നതല്ലാതെ സമിതി രൂപീകരിക്കാൻ ഒരു താത്പര്യവും കാട്ടുന്നില്ലെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ കേരളകൗമുദിയോട് പറഞ്ഞു.
കിച്ചൺ ബിന്നകുൾ പ്രവർത്തനരഹിതം
ഉറവിട മാലിന്യ സംസ്‌കരണത്തിനായി നഗരത്തിലെ വീടുകളിൽ സ്ഥാപിച്ച കിച്ചൺ ബിന്നുകളിൽ ഭൂരിപക്ഷവും പ്രവർത്തനരഹിതമായി. കിച്ചൺ ബിൻ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നഗരസഭ തന്നെ നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും വീണ്ടും കിച്ചൺ ബിന്നുകൾ വീടുകളിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
മാലിന്യം സംസ്‌കരിക്കേണ്ട ഇനോക്കുലം എവിടെ കിട്ടുമെന്ന് അറിയാതെ നഗരവാസികളും ബുദ്ധിമുട്ടുന്നുണ്ട്. അതേസമയം,പ്ളാസ്റ്റിക്ക് പോലുള്ള ഡ്രൈ മാലിന്യം ഹരിതകർമ്മസേന വഴിയാണ് ശേഖരിക്കുന്നത്. ഒരു ഏജൻസിക്ക് മൂന്ന് വാർഡ് എന്ന കണക്കിന് മാലിന്യ ശേഖരണത്തിന് നഗരസഭ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ കിച്ചൺബിൻ വീട്ടിൽ സ്ഥാപിച്ചവരും ഏജൻസികൾക്ക് മാലിന്യം നൽകുകയാണ്. ഏജൻസികൾ ശേഖരിക്കുന്ന മാലിന്യം പന്നിഫാമുകൾക്ക് നൽകുകയും ബാക്കി വരുന്നത് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയുമാണ് പതിവ്.
ലക്ഷ്യം പാളി
നഗരത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്താനാണ് 1800 രൂപ വിലയുള്ള ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നതായിരുന്നു പദ്ധതി.
കിച്ചൺ ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം അജൈവ മാലിന്യങ്ങളും അതത് വാർഡുകളിൽ നിശ്ചയിച്ചിട്ടുള്ള സർവീസ് പ്രൊവൈഡർമാർ വന്ന് ശേഖരിക്കുന്നതായിരുന്നു രീതി.
പാഴായത് 9 കോടി
9 കോടി രൂപയാണ് നഗരസഭ കിച്ചൺ ബിൻ പദ്ധതിക്കായി ചെലവഴിച്ചത്. 50,000 കിച്ചൺ ബിന്നുകളാണ് നഗരത്തിൽ ഇതുവരെ സ്ഥാപിച്ചത്. ഇതിൽ 5000 പോലും പ്രവർത്തിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |