പാലക്കാട്: കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചതിനെ തുടർന്ന് ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ശക്തമാക്കി. തിങ്കളാഴ്ച പാലക്കാട് നഗരത്തിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ദിവസങ്ങളോളം പഴക്കമുള്ള കോഴിയിറച്ചിയാണ് പിടികൂടിയത്. പരിശോധനയിൽ 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
രണ്ട് സ്‌ക്വാഡുകളായാണ് ജില്ലയിൽ പരിശോധന നടത്തുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.കെ.പ്രദീപ്കുമാർ പറഞ്ഞു. മുഴുവൻ ഷവർമ വില്പന കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഷവർമ വില്പന കേന്ദ്രങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയോണൈസ് നിർമ്മാണം, പച്ചക്കറിയുടെ ഉപയോഗം എന്നിവ വിശദമായി പരിശോധിക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.
ഇന്നലെ പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ സ്‌ക്വാഡുകൾ പരിശോധന നടത്തി. സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ചിക്കൻ മുഴുവനായും വെന്തുവെന്ന് ഉറപ്പുവരുത്തണം, പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ, ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |