പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ മൂന്നു പേരിൽ ഒരാളും പ്രതികൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ പൊളിച്ച് ആക്രിക്കടയിൽ വിറ്റവരും ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന പട്ടാമ്പി മരുതൂർ സ്വദേശികളായ അബ്ദുൾ നാസർ (40), കാജാ ഹുസൈൻ (33), കൊടലൂർ ഹനീഫ (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായവർ. ഇതോടെ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേർ പിടിയിലായി. ഇനി ഒരാൾകൂടി പിടിയിലാകാനുണ്ട്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയുടെ പേരുവിവരങ്ങളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
പ്രതികൾ സഞ്ചരിച്ച ബൈക്കുകൾ കഴിഞ്ഞദിവസം ഓങ്ങല്ലൂരിലെ ആക്രിക്കടയിൽ പൊളിച്ചനിലയിൽ കണ്ടെത്തിയതോടെയാണ് നാലു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചത്. പ്രതികളെ ഓങ്ങല്ലൂരിലെ വർക്ക് ഷോപ്പിലെത്തിച്ച് തെളിവെടുത്തു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |