മോസ്കോ : ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിന് ജൂതവേരുകളുണ്ടെന്ന റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിന്റെ പരാമർശത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോട് വ്യാഴാഴ്ച നടന്ന ഫോൺ സംഭാഷണത്തിനിടെ ക്ഷമാപണം നടത്തിയെന്ന് റിപ്പോർട്ട്.
ബെന്നറ്റിന്റെ ഓഫീസാണ് വിഷയത്തിൽ പുട്ടിൻ മാപ്പ് പറഞ്ഞെന്ന് അറിയിച്ചത്. പുട്ടിന്റെ ക്ഷമാപണം ബെന്നറ്റ് അംഗീകരിച്ചെന്നും ജൂത വംശജരോടുള്ള മനോഭാവം വ്യക്തമാക്കിയതിൽ അദ്ദേഹത്തോട് ബെന്നറ്റ് നന്ദിയറിയിച്ചെന്നും ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. യുക്രെയിൻ അധിനിവേശത്തിൽ റഷ്യ വിമർശിക്കാതെ മദ്ധ്യസ്ഥ ശ്രമങ്ങൾ നടത്തിവന്ന ഇസ്രയേൽ ലവ്‌റോവിന്റെ ജൂത പരാമർശത്തിന് പിന്നാലെയാണ് റഷ്യയ്ക്കെതിരെ വിമർശനവുമായെത്തിയത്.
ജൂതവംശഹത്യയെ രാഷ്ട്രീയമായി മുതലാക്കുന്നത് അവസാനിപ്പിക്കണമെന്ന് ലവ്‌റോവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബെന്നറ്റ് വിമർശിച്ചിരുന്നു. എന്നാൽ, പുട്ടിന്റെ ക്ഷമാപണം സംബന്ധിച്ച റിപ്പോർട്ടിനോട് ക്രെംലിൻ പ്രതികരിച്ചിട്ടില്ല. ഒരു ഇറ്റാലിയൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെ, യുക്രെയിനിലെ നാസികൾക്കെതിരെയാണ് റഷ്യയുടെ സൈനിക നടപടിയെന്ന റഷ്യൻ അവകാശം വിശദീകരിക്കവെയാണ് ലവ്റോവിന്റെ വിവാദ പരാമർശം.
യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയും മറ്റും ജൂത വംശജരായതിനാൽ അവിടെ നാസിസം ഇല്ലെന്ന് കരുതേണ്ട എന്ന് പറഞ്ഞ ലവ്‌റോവ് ഹിറ്റ്ലറിന് ജൂത വേരുകളുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് ഇസ്രയേൽ രംഗത്തെത്തിയത്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ജൂതവംശഹത്യയ്ക്ക് ജൂതരെത്തന്നെ റഷ്യ കുറ്റപ്പെടുത്തുകയാണെന്ന് നഫ്താലി ബെന്നറ്റ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |