തിരുനെല്ലി: വാക്ക് തർക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ പരേതനായ മണിയന്റെയും മാരയുടെ മകൻ ബിനു (32) ആണ് ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് വാക്കേറ്റമുണ്ടായത്. പരിക്കേറ്റ ബിനുവിനെ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാൽ വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് ബിനുവിന് ചികിത്സ ലഭിച്ചതെന്ന ആക്ഷേപമുണ്ട്. സംഭവത്തിൽ കോളനി വാസികളായ നാരായണൻ, മോഹനൻ, ചന്ദ്രൻ എന്നിവരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി ശ്രീജിത്ത് കോളനി വാസികളുടെ മൊഴിയെടുത്തു. തിരുനെല്ലി സി.ഐ.ഷൈജുവിനാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |