ന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ മാസം 16ന് ജഹാംഗീർ പുരിയിൽ അനുമതി ഇല്ലാതെ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്ര തടയുന്നതിൽ ഡൽഹി പൊലീസ് അമ്പേ പരാജയപ്പെട്ടതായി രോഹിണി അഡിഷണൽ സെഷൻസ് ജഡ്ജി ഗഗൻ ദീപ് സിംഗ് പറഞ്ഞു. കലാപക്കേസിൽ പ്രതികളായ ഇംതിയാസ്, നൂർ ആലം, ഷെയ്ഖ് ഹമീദ് തുടങ്ങി ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഗൗരവമായ നിരീക്ഷണം.
നിയമവിരുദ്ധ ഘോഷയാത്ര തടയുന്നതിന് പകരം ജഹാംഗീർപുരി പൊലീസ് ഇൻസ്പക്ടർ രാജീവ് രഞ്ജന്റ നേതൃത്വത്തിലുള്ള സംഘം ഘോഷയാത്രയെ അനുഗമിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാണെന്ന് ജഡ്ജി പറഞ്ഞു.
'അനുമതിയില്ലാതെ ഘോഷയാത്രയാത്ര നടത്തുന്നത് വളരെ ചെറിയ കാര്യമായാണ് പൊലീസ് പരിഗണിച്ചത്. ഇക്കാര്യത്തിൽ ആവശ്യമാണെങ്കിൽ വിശദ അന്വേഷണം നടത്തണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും പൊലീസ് അലംഭാവം കാണിക്കാതിരിക്കാനും ഇത് ആവശ്യമാണ്.'- കോടതി ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവിന്റെ കോപ്പി ഡൽഹി പൊലീസ് കമ്മീഷണർക്ക് അയയ്ക്കാനും കോടതി നിർദ്ദേശിച്ചു.
പ്രതികൾ പ്രദേശത്തെ അറിയപ്പെടുന്ന കുറ്റവാളികളാണെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തി തെളിവുകൾ നശിപ്പിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്ത് പ്രതികളുടെ ജാമ്യം നിഷേധിക്കുന്നതായി കോടതി പറഞ്ഞു 'പ്രതികൾക്കെതിരായ ആരോപണം ഗുരുതരമാണ്. കുറ്റപത്രം ഇനിയും സമർപ്പിക്കാനുണ്ട്."- കോടതി വ്യക്തമാക്കി.
പൊലീസ് അനുമതിയില്ലാതെയാണ് ഘോഷയാത്ര നടന്നതെന്നും ന്യൂനപക്ഷ സമുദായാംഗങ്ങളുമായി വാക്കേറ്റം നടന്നത് പൊലീസിന്റെ സാന്നിധ്യത്തിലാണെന്നും പിന്നീട് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |