തൃശൂർ: തേക്കിൻകാട് മൈതാനത്തെ പൊലീസ് കൺട്രോൾ റൂമിന് സമീപത്തായി സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി പ്രത്യേക ഇടം വേലി കെട്ടിത്തിരിച്ചിട്ടുണ്ടെന്നും ഇവിടെനിന്ന് തടസമില്ലാതെ പൂരം ചടങ്ങുകൾ കാണാൻ കഴിയുമെന്നും മന്ത്രി കെ. രാജൻ. തൃശൂർ പൂരം കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനായി പ്രത്യേക ക്രമീകരണം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തി. ഇതിനായി ഒരുക്കിയ വനിതാ പൊലീസിലെ ബുള്ളറ്റ് പട്രോൾ സംഘത്തിന്റെയും കുടുംബശ്രീ ഷീ ടാക്‌സികളുടെയും ഫ്‌ളാഗ് ഒഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് പിങ്ക് പൊലീസ് പട്രോൾ സംഘങ്ങളെ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തുമായി വിന്യസിച്ചു. 1515 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ തത്സമയ സേവനം ലഭിക്കും. 112 എന്ന നമ്പറിലും വിളിക്കാം. വനിതാ ഉദ്യോഗസ്ഥരുടെ അഞ്ച് ബുള്ളറ്റ് പട്രോൾ സംഘങ്ങളും റോന്തു ചുറ്റും. 300 വനിതാ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാകും. 50 വനിതാ സിവിൽ ഡിഫൻസ് വോളന്റിയർമാരെയും നിയോഗിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏഴ് ഷീ ടാക്‌സി യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്വരാജ് റൗണ്ട്, ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സേവനം ലഭിക്കും. മൊബൈൽ നമ്പറുകൾ ഉടൻ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |