കൊല്ലം: എറണാകുളം ജി.എസ്.ടി ഓഫീസിലെ സ്റ്റേറ്റ് ടാക്സ് ഓഫീസർ കരിക്കോട് പേരൂർ സുമാലയത്തിൽ എൻ. അജികുമാറിനെ കാണാതായി ഒൻപത് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും കിട്ടാതെ പൊലീസ്. കഴിഞ്ഞമാസം 30ന് എറണാകുളത്തെ ലോഡ്ജിൽ നിന്ന് വീട്ടിലേക്ക് തിരിച്ചതാണ്. ബന്ധുക്കളുടെ പരാതിയിൽ കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂന്ന് ദിവസം മുമ്പ് കാക്കനാട് ഇൻഫോപാർക്ക് പൊലീസിന് കൈമാറി. ബന്ധുക്കൾ മുഖ്യമന്ത്രി, ധമന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
പുനലൂരിലെ ഓഫീസിൽ നിന്ന് മൂന്നുമാസം മുമ്പാണ് അജികുമാർ എറണാകുളത്തേക്ക് സ്ഥലം മാറിയത്. ഒരുമാസത്തിന് ശേഷം മകന്റെ എം.ബി.ബി.എസ് പ്രവേശനത്തിന് രണ്ടുമാസത്തെ അവധിയെടുത്തു. ജോലിയിൽ തിരികെ പ്രവേശിക്കാനായി 29ന് പോയെങ്കിലും അവധി നീട്ടിയെടുത്തു. 30ന് രാവിലെ 10.30ന് താൻ ലോഡ്ജ് മുറി വെക്കേറ്റ് ചെയ്ത് വീട്ടിലേക്ക് വരികയാണെന്ന് ഭാര്യയെ വിളിച്ചിരുന്നു. ഇതിനുശേഷം ഫോൺ സ്വിച്ച് ഓഫായി.
സ്ഥലം മാറിയപ്പോൾ മൂന്ന് ഫയലുകൾ കൈമാറിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പുനലൂരിലെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ ഫയലുകൾ കിട്ടാതെ സ്ഥാനം ഏറ്റെടുക്കില്ലെന്നായിരുന്നത്രേ പുതുതായി എത്തിയ ഉദ്യോഗസ്ഥന്റെ നിലപാട്. തുടർന്ന് അജികുമാറിനോട് വകുപ്പ് വിശദീകരണം തേടിയിരുന്നു. പലയിടങ്ങളിലും തെരഞ്ഞെങ്കിലും ഫയൽ കിട്ടാത്തതിന്റെ മനോവിഷമത്തിലായിരുന്നു അജികുമാറെന്നും ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |