തിരുവനന്തപുരം: മലയാളം ലിപി ഭാഗികമായി പഴയ രീതിയിലേക്കു മാറ്റാനും പല രീതിയിൽ എഴുതുന്ന പദങ്ങൾക്ക് പൊതുരൂപം നൽകുന്നതിനും ഉൾപ്പെടെയുള്ള പരിഷ്കരണത്തിന് സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഭാഷാ മാർഗ നിർദ്ദേശക വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശ നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതല സമിതി അംഗീകരിച്ചിരുന്നു. നിർദ്ദേശങ്ങൾ നടപ്പാക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയെ ചുമതലപ്പെടുത്തി.
1971നു ശേഷം ആദ്യമായാണ് മലയാളത്തിൽ ലിപി പരിഷ്കരണം നടക്കുന്നത്. പഴയ ലിപിയും പുതിയ ലിപിയും ഇടകലർത്തി ഉപയോഗിക്കുന്ന രീതിക്ക് ഒരു ഏകീകരണം ആവശ്യമായതിനാലാണ് പരിഷ്കരണം. കൂട്ടക്ഷരങ്ങളിലും രണ്ട് ഉപചിഹ്നങ്ങളിലുമാണ് സമിതി മാറ്റം നിർദ്ദേശിച്ചത്. സോഫ്ട്‌വെയറിൽ മാറ്റം വരുത്താൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സി ഡിറ്റ് എന്നിവയുടെ ഉൾപ്പെടെ സേവനം പ്രയോജനപ്പെടുത്തും. ടൈപ്പ് ചെയ്യുമ്പോൾ ലിപി മാറുന്ന രീതിയിൽ ഫോണ്ടുകൾ പരിഷ്കരിച്ചാൽ മാത്രം മതി എന്നതിനാൽ കമ്പ്യൂട്ടർ കീബോർഡിലെ ടൈപ്പിംഗ് ഘടന മാറ്റേണ്ടതില്ല. 1971നു ശേഷം ശബ്ദതാരാവലിയിൽ ഇല്ലാത്ത, എന്നാൽ ഉപയോഗത്തിലുള്ള പല പദങ്ങളും കണ്ടെത്തി പട്ടിക തയ്യാറാക്കുന്ന നടപടിയും പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |