കൊൽക്കത്ത : തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടം നേടാൻ ഒരു സമനില മാത്രം മതിയായിരുന്ന അവസാന മത്സരത്തിൽ നവാഗതരായ ശ്രീനിധി ഡെക്കാൻ എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ് ഗോകുലം കേരള എഫ്.സി.ഇതോടെ ശനിയാഴ്ച മൊഹമ്മദൻസിനോട് അവസാന മത്സരത്തിൽ തോൽക്കാതിരുന്നാലേ ഗോകുലത്തിന് കിരീടത്തിലെത്താനാകൂ.
തങ്ങളുടെ മുൻ താരങ്ങളും പരിശീലകനുമായി ഇറങ്ങിയ ശ്രീനിധിയുടെ തുടക്കം മുതലേയുള്ള ആക്രമണത്തിന് മുന്നിൽ പകച്ചുപോവുകയായിരുന്നു ഗോകുലം. മുൻ ഗോകുലതാരമായിരുന്ന ലാൽറോമാവിയ ആദ്യ പകുതിയിൽ നേടിയ ഹാട്രിക്കാണ് ശ്രീനിധിയുടെ വിജയത്തിന് വഴിതുറന്നത്. 19,33,37 മിനിട്ടുകളിലായിരുന്നു ലാൽറോമാവിയയുടെ ഗോളുകൾ. രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ നായകൻ ഷെരീഫ് മുഖമ്മദ് ഒരു ഗോൾ തിരിച്ചടിച്ച് ഗോകുലത്തിന് പ്രതീക്ഷ പകർന്നെങ്കിലും 54-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡുമേറ്റുവാങ്ങി ഷെരീഫിന് മടങ്ങേണ്ടിവന്നത് ഗോകുലത്തിന് തിരിച്ചടിയായി.പത്തുപേരുമായി കളിച്ച ഗോകുലത്തിനായി അവസാന മിനിട്ടിൽ സൗരവ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ആദ്യ പകുതിയിലും ഗോകുലത്തിന്റെ ഒരു ഗോൾഷോട്ട് റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു.
ഈ സീസണിലെ ഗോകുലത്തിന്റെ ആദ്യ തോൽവിയാണിത്.
പരാജയമറിയാത്ത 21 മത്സരങ്ങൾ എന്ന ഗോകുലത്തിന്റെ കുതിപ്പിനും ശ്രീനിധി വിരാമമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |