ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ നേരിടാൻ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നയങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. രണ്ടാം ആഗോള കൊവിഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മുൻനിർത്തിയുള്ള നയങ്ങളുടെ ഭാഗമായി എക്കാലത്തെയും ഉയർന്ന തുകയാണ് ഇന്ത്യ തങ്ങളുടെ ആരോഗ്യ സംരക്ഷണ (ഹെൽത്ത് കെയർ) ബഡ്ജറ്റിൽ വകയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. പ്രായപൂർത്തിയായവരിൽ 90 ശതമാനം പേർക്കും 50 ദശലക്ഷം കുട്ടികൾക്കും ഇതിനോടകം തന്നെ പൂർണമായി വാക്സിനേഷൻ നൽകാൻ രാജ്യത്തിനായി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള നാല് വാക്സിനുകളാണ് ഇന്ത്യ നിർമിക്കുന്നത്. ഈ വർഷം അഞ്ച് ബില്യൺ (അഞ്ഞൂറ് കോടി) ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
My remarks at the 2nd Global Covid Summit. https://t.co/8nKe1Dkbp8
— Narendra Modi (@narendramodi) May 12, 2022
ഇന്ത്യയിൽ കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ പരമ്പരാഗത മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ അറിവ് ലോകത്തിനും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം തങ്ങൾ ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രത്തിന് ഇന്ത്യയിൽ ശിലാസ്ഥാപനം നടത്തിയെന്നും നരേന്ദ്ര മോദി പറഞ്ഞു.
കൂടുതൽ പ്രതിരോധ ശേഷിയുള്ള ആരോഗ്യ സുരക്ഷ രൂപകൽപന ചെയ്യുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നതിന് ലോകാരോഗ്യ സംഘടനയെ പരിഷ്കരിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
വിതരണ ശൃംഖല സുസ്ഥിരമായി നിലനിറുത്തുന്നതിന് വാക്സിനുകൾക്കും ചികിത്സകൾക്കും അംഗീകാരം നൽകുന്ന പ്രക്രിയ ലോകാരോഗ്യ സംഘടന കാര്യക്ഷമമാക്കണം. ഭാവിയിലുണ്ടാകുന്ന ആരോഗ്യ അടിയന്താരാവസ്ഥകളെ ചെറുക്കുന്നതിന് എല്ലാ രാജ്യങ്ങളുടെയും കൂട്ടായ പ്രതികരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധശേഷിയുള്ള ഒരു വിതരണ ശൃംഘല കെട്ടിപ്പടുക്കണം. മാത്രമല്ല വാക്സിനുകൾക്കും മരുന്നുകൾക്കും തുല്യമായ പ്രവേശനം ഉറപ്പാക്കുകയും വേണം. ആഗോള സമൂഹത്തിലെ ഉത്തരവാദിത്വമുള്ള ഒരു അംഗമെന്ന നിലയിൽ ഈ ശ്രമങ്ങളിൽ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |