മലബാർ മാംഗോ ഫെസ്റ്റ് ആവേശത്തിൽ കാർഷിക കോളേജ്
പടന്നക്കാട്: തേനൂറും മാമ്പഴത്തിന്റെ രുചിവൈവിദ്ധ്യവുമായി പടന്നക്കാട് കാർഷിക സർവകലാശാലയുടെ മലബാർ മാംഗോഫെസ്റ്റ്. പ്രസിദ്ധമായ മാമ്പഴ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ 2005 മുതൽ നടന്നുവരുന്ന മാമ്പഴമേളയുടെ തുടർച്ചയാണ്
കാർഷികകോളേജ് വളപ്പിൽ ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റ് കാണാനും മാങ്ങകളുടെ വൈവിദ്ധ്യം തൊട്ടറിയാനും നൂറുകണക്കിനാളുകളാണ് ഫെസ്റ്റിലേക്ക് ഒഴുകിയെത്തുന്നത്. കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള 22 ഇനം മാങ്ങകൾ മേളയിലുണ്ട്. പ്രദർശനത്തിനും വിൽപനയ്ക്കും പുറമെ വിവിധ ഇനം മാവിൻ തൈകളുടെ വിതരണവും പരിചയപ്പെടുത്തലും മേളയിലുണ്ട്. കാർഷിക കോളേജ് വളപ്പിലെ മാവിൻ തോട്ടങ്ങളിൽ നിന്ന് വിളവെടുത്ത മാങ്ങകളും സർവ്വകലാശാലയുടെ വിവിധ തോട്ടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മാമ്പഴവും വില്പനക്ക് സജ്ജീകരിച്ചിട്ടുണ്ട്.
ഓറഞ്ച് നിറവും ഇടത്തരം വലുപ്പവുമുള്ള അൽഫോൻസയും നാരുകളിലാത്ത ആന്ധ്രാ ഇനമായ ബംഗനപ്പള്ളിയും പരിമള ഗന്ധമുള്ള തോത്താപുരി, കിളിമുക്ക്, നീലവും കവിളുകളിൽ കുങ്കുമം ചാർത്തിയ സിന്ധൂരവും ഓമനത്തം കൊണ്ട് വേറിട്ട നിൽക്കുന്ന ചക്കരകുട്ടിയും തുടങ്ങി ചിറ്റൂർ , ചിന്നരസം ചോട്ട ജഹാംഗീർ ഗോമാങ്ങ, ഗുലാബ്, കാലപ്പാടി, ലോർഡ്, മൽഗോവ, മെർക്കുറി, മുണ്ടപ്പ, ഒലൂർ , സുവർണ്ണരേഖ തുടങ്ങി അനേകം മാമ്പഴ ഇനങ്ങൾ മേളയിൽ പ്രധാന സ്ഥാനംപിടിച്ചിട്ടുണ്ട്. വർക്കിങ് മോഡലും എക്സിബിഷനും ചിത്രപ്രദർശനവും സ്റ്റാളുകളും തൈ വിതരണവും മേളയിലുണ്ട്. ടൂറിസം പ്രൊമോഷൻ കൗൺസിലും വിവിധ സർക്കാർ വകുപ്പുകളും പിന്തുണയൊരുക്കിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ മൂവായിരത്തിലേറെ തൈകൾ വിറ്റു. തേനും കൂണും മത്സ്യകൃഷിയുമൊക്കെയായി എല്ലാ മേഖലയെയും സ്പർശിച്ചാണ് എക്സിബിഷൻ .സെമിനാറുകളിൽ പങ്കെടുക്കാൻ വടക്ക് നിന്ന് മുതൽ കർഷകർ എത്തുന്നുണ്ട്.രാസവള പ്രയോഗം കുറച്ചുകൊണ്ടുള്ള ജൈവകൃഷി രീതിയും കോളേജ് വിദ്യാർഥികൾ തൈകൾ വാങ്ങാൻ എത്തുന്നവരെ പരിചയപ്പെടുത്തുന്നുണ്ട്.
കാർഷിക സർവ്വകലാശാലക്ക് കീഴിലുള്ളതും കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നതുമായ മാങ്ങകളാണ് ഫെസ്റ്റിൽ എത്തിച്ചത്. വിവിധ ഇനം മാവുകളെ കാർഷിക കോളേജിൽ സംരക്ഷിച്ചുവരുന്നുണ്ട്. കരിമ്പം, പിലിക്കോട് , പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മാങ്ങകൾ എത്തിച്ചിട്ടുണ്ട്.
മുഹമ്മദ് സുഹൈൽ,കൺവീനർ മംഗോ ഫെസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |