കൊച്ചി: കേരളതീരം കൈയടിക്കിവരുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യം കൊച്ചിയിലുൾപ്പെടെ കാലം തെറ്റി മഴ പെയാൻ കാരണമാവുന്നു. കുസാറ്റിലെ ഗവേഷക വിദ്യാർത്ഥിയുടെ ഗവേഷണ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 1980-99, 2000-19 കാലഘട്ടത്തിലെ മൺസൂൺ സീസണാണ് പഠനത്തിന് വിധേയമാക്കിയത്. മഴമേഘങ്ങൾ വലിയ രീതിയിൽ ഘടനാ മാറ്റം വന്നിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുണ്ടായ ഈ പ്രതിഭാസം കേരളതീരത്ത് ലഭിക്കുന്ന മഴപെയ്ത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിന്റെ തലയ്ക്ക് മുകളിലും മഴമേഘകൾ കൂടുകയാണ്. കൂമ്പാര മേഘങ്ങളും തുടർന്നുണ്ടായ ലഘു മേഘ വിസ്‌ഫോടനവുമാണ് 2018 ഓഗസ്റ്റിലെ പ്രളയത്തിന് കാരണമായത്. സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്ത് ഉണ്ടാകുന്നത്. ഇത് മഴപെയ്ത്തിന്റെ തീവ്രത കൂട്ടുന്നതിനൊപ്പം അന്തരീക്ഷ അസ്ഥിരത വർദ്ധിപ്പിക്കും.
കുസാറ്റിലെ ഗവേഷക വിദ്യാർത്ഥിയായ എ.വി. ശ്രീനാഥ് നടത്തിയ പഠനത്തിൽ മലേഷ്യൻ സർവകലാശാലയിലെ പി.വിജയകുമാറും, മിയാമി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ബ്രയാൻ മപെസും പഠനത്തിൽ സഹകരിച്ചിരുന്നു. കുസാറ്റ് റഡാർ കേന്ദ്രം റിസർച്ച് ഡറക്ടർ ഡോ. അസ്.അഭിലാഷിന്റെ മേൽനോട്ടിലായിരുന്നു പഠനം.
പെട്ടെന്ന് പെയ്യും
122 ദിവസം നീണ്ടുനിൽക്കുന്ന മൺസൂൺ കാലയളവിൽ രണ്ട് മൂന്ന് ദിവസം മാത്രമേ കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യമുള്ളൂ. ഇതുപക്ഷേ കൂടിവരികയാണ്. വലിയ വ്യാപ്തിയുള്ള കൂമ്പാര മേഘങ്ങൾ പെട്ടെന്ന് മഴപെയ്യിക്കും. മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുന്നുണ്ട്. മേഘപാളികളിൽ മാത്രം സാധാരണ രൂപപ്പെടുന്ന ഐസിന്റെ സാന്നിദ്ധ്യം ഘനീഭവിച്ചുണ്ടാവുന്ന മഴ വെള്ളത്തിന്റെ അളവിലും വർദ്ധനവുണ്ടായിട്ടുണ്ട്.
പ്രതിഭാസത്തിന് കാരണം
• അറബികടലിന്റെ ഉപരിതല താപനില
• അതിവേഗ തെക്കുപടിഞ്ഞാറൻ കാറ്റ്
• സൗത്ത് ഏഷ്യൻ സമ്മർ മൺസൂൺ സർക്കുലേഷൻ
ഉണ്ടായേക്കും പാരിസ്ഥിതിക പ്രശ്നം
നിലവിലെ സ്ഥിതി തുടർന്നാൽ കൂമ്പാര മേഘങ്ങൾ കൂടിയേക്കും. ഇത് ഉയരത്തിൽ വളരുകയും ലഘു മേഘവിസ്‌ഫോടനം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടുമെന്നാണ് പഠനം. ജലസ്രോതസുകളാലും ഭൂപ്രകൃതിയാലും വ്യത്യസ്തമായ കേരളത്തിൽ ഇത്തരം മാറ്റങ്ങൾ ചിലപ്പോൾ പ്രവചനീയമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാമെന്നാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിദ്ധ്യം കൂടിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |