പ്യോംഗ്യാംഗ്: ലോകത്തെയാകെ പിടിച്ചുലച്ച കൊവിഡ് 19 വൈറസിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ട് രണ്ടര വർഷം പിന്നിട്ടു. എന്നാൽ കൊവിഡിന്റെ ആദ്യ കേസ് ഉത്തരകൊറിയയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്. അതിന് പിറ്റേന്ന് പനി പടർന്നുപിടിച്ച് ആറ് പേർ മരിച്ചതായി ഉത്തരകൊറിയൻ ദേശീയ മാദ്ധ്യമം റിപ്പോർട്ടും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്.
രണ്ടരക്കോടി ജനസംഖ്യ മാത്രമുള്ള ഉത്തരകൊറിയയിൽ ഈ പനിക്കേസുകളുടെ എണ്ണം 8,20,620 ആയെന്നാണ് ഔദ്യോഗിക മാദ്ധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറയുന്നത്. ഇത് കൂടാതെ 15 മരണങ്ങളും ഉണ്ടായി. ഇതോടെ പനി പടർന്ന് പിടിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. ആകെ കേസുകളിൽ 3,24,550 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
പനിയെത്തുടർന്ന് രാജ്യത്തൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരങ്ങൾ, പ്രവിശ്യകൾ, തൊഴിൽ യൂണിറ്റുകൾ, ഉത്പാദന കേന്ദ്രങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ തുടങ്ങിയവയെല്ലാം ലോക്ഡൗൺ കാരണം അടച്ചിട്ടിരിക്കുകയാണെന്നാണ് കെ സി എൻ എ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗം പേർക്കും വാക്സിൻ ലഭിച്ചിട്ടില്ല, അതിനാൽ തന്നെ രോഗവ്യാപനം തടയുന്നതിനായി ഭരണകൂടം ഏർപ്പെടുത്തിയ എമർജൻസി ക്വാറന്റീൻ സംവിധാനം ഒട്ടും ഫലപ്രദമായില്ല. ഇതിനാലാണ് കൊവിഡ് വളരെ വേഗം പടരുന്നതെന്നാണ് വിലയിരുത്തൽ.
തലസ്ഥാനമായ പ്യോംഗ്യാംഗിൽ കൊവിഡിന്റെ ഒമിക്രോൺ വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് തലവൻ കിം ജോംഗ് ഉൻ രാജ്യവ്യാപക ലോക്ഡൗണിന് ഉത്തരവിട്ടത്.
അതേസമയം, ഈ കേസുകളും മരണങ്ങളും കൊവിഡ് 19 വൈറസ് കൊണ്ടാണ് ഉണ്ടായതെന്ന കാര്യം കെ സി എൻ എയുടെ റിപ്പോർട്ടിൽ പറയുന്നില്ല. ഉത്തരകൊറിയയുടെ ആരോഗ്യ സംവിധാനം വളരെ മോശം സ്ഥിതിയിലാണ്. കൊവിഡിനെ നേരിടാൻ വാക്സിനുകളോ, ചികിത്സയോ, മറ്റ് മരുന്നുകളോ, രോഗം പരിശോധിക്കാനുള്ള സംവിധാനങ്ങളോ രാജ്യത്തിന്റെ കൈവശമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |