ഉദയ്പൂർ: അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ മുഖം രാഹുൽ ഗാന്ധി ആയിരിക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാനും നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തിയ ജി-23 സംഘത്തെ ഒതുക്കാനും മൂന്നു ദിവസമായി രാജസ്ഥാനിലെ ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിരം വഴി സാദ്ധ്യമായെന്ന സന്തോഷത്തിലാണ് രാഹുൽ ബ്രിഗേഡ്.
മൂന്നു മാസം കഴിയുമ്പോൾ എ.ഐ.സി.സി സമ്മേളനത്തിലൂടെ രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുമെന്ന് കൃത്യമായ സന്ദേശം നൽകാൻ കഴിഞ്ഞു. പാർട്ടി പദവി ഇല്ലാത്ത രാഹുൽഗാന്ധിക്ക് സമാപന ചടങ്ങിൽ ആമുഖ പ്രസംഗത്തിന് അവസരം നൽകിയത് ഇതിന്റെ ഭാഗമായാണ്. നിലവിലും രാഹുൽഗാന്ധിയുടെ തീരുമാനങ്ങളാണ് പാർട്ടിയിൽ നടപ്പാവുന്നത്. രാഹുൽ ബ്രിഗേഡിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ എന്നു വ്യക്തം. പക്ഷേ, ബ്രിഗേഡിൽപ്പെട്ട പലരുടെയും സ്ഥാനങ്ങൾ തെറിക്കുമെന്ന സൂചനയാണ് ജി-23ലെ ചിലർ നൽകുന്നത്. അതാണ് അവർക്കുള്ള ഏക പ്രതീക്ഷ.
നേതൃത്വത്തിന് വിധേയരായാണ് ഗുലാം നബി ആസാദ്, ശശി തരൂർ, ആനന്ദ് ശർമ്മ തുടങ്ങിയ ജി-23 നേതാക്കൾ ശിബിരത്തിന് എത്തിയത്. കെണിയിൽ വീഴാതിരുന്ന കപിൽ സിബൽ വിട്ടുനിന്നു. ജി-23ന്റെ ആവശ്യങ്ങളിലൊന്നായ പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കുമെന്ന് സൂചന നൽകിയെങ്കിലും പ്രഖ്യാപനത്തിൽ ഇടം കണ്ടില്ല. അതിൽ വെള്ളംചേർത്താണ് പ്രവർത്തകസമിതിക്കു കീഴിൽ ഉപദേശക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. പക്ഷേ സമിതിക്ക് ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളൂ.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥിരം അദ്ധ്യക്ഷൻ വേണമെന്ന ജി- 23 പക്ഷത്തിന്റെ ആവശ്യം നിർവീര്യമാക്കാനും ശിബിരത്തിന് കഴിഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അദ്ധ്യക്ഷൻ എന്ന ആവശ്യം തുടക്കത്തിലേ തള്ളി. 50 വയസിന് താഴെയുള്ളവർക്ക് 50 ശതമാനം പദവികൾ നീക്കി വച്ചത് രാഹുലിന്റെ നിർബന്ധംകൊ
ണ്ടാണ്.
പാർട്ടി പദവികളിലും തിരഞ്ഞെടുപ്പിലും 65 വയസ് പരിധി നടപ്പാക്കണമെന്ന നിർദ്ദേശം കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചെങ്കിലും അഞ്ചുവർഷത്തിൽ കൂടുതൽ പദവിയിൽ തുടരാനാകില്ലെന്ന തീരുമാനം മുതിർന്ന നേതാക്കൾക്ക് അംഗീകരിക്കേണ്ടി വന്നു. ഇവരുടെ അതൃപ്തി വരും ദിവസങ്ങളിൽ പ്രകടമായേക്കാം. തങ്ങളും ചെറുപ്രായം കടന്നാണ് വന്നതെന്നും കഴിവ് തെളിയിച്ച് ഉയർന്നു വരികയാണ് വേണ്ടതെന്നും ഇവർ വാദിക്കുന്നു. സംഘടനയിൽ പ്രവർത്തക സമിതിയിൽ അടക്കം
ഉപദേശക വേഷത്തിലായിരിക്കും ഇവരെ കുടിയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |