രാജ്യത്ത് 2030 ഓടെ 6ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായി) രജതജൂബിലി ആഘോഷ പരിപാടിയിൽ വിർച്വലായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജി സേവനങ്ങൾ ലഭിക്കാൻ ജനങ്ങൾ ഇനിയും കാത്തിരിക്കണമെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ 6ജി പ്രഖ്യാപനം.
On the special occasion of the Silver Jubilee Celebrations of Telecom Regulatory Authority of India (TRAI), Hon’ble Prime Minister India Shri Narendra Modi ji @narendramodi graced the occasion as the Chief Guest through video conferencing via @TRAI #25yearsofTRAI pic.twitter.com/m6bPXotFMX
— TRAI (@TRAI) May 17, 2022
വരാനിരിക്കുന്ന 5ജി, 6ജി നെറ്റ്‌വർക്കുകൾ ജനങ്ങൾക്ക് വേഗതയേറിയ ഇന്റർനെറ്റ് മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉത്തേജനം നൽകാനും ഇത് സഹായിക്കുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
എത്രവേഗത്തിലാണ് രാജ്യം 3ജിയിൽ നിന്ന് 4ജിയിലേക്ക് മാറിയതെന്നുള്ള കാര്യത്തെപ്പറ്റിയും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. 5ജിയുടെ ലോഞ്ചിനോട് അടുക്കുമ്പോൾ രാജ്യം അതിനും അപ്പുറത്തുള്ള 6ജിയ്ക്കായി ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിൽ കൂടുതൽ വളർച്ച വാഗ്ദാനം ചെയ്യാൻ 5ജിയ്ക്ക് സാധിക്കുമെന്നും അതിനാൽ ഈ സേവനത്തിന് ഒട്ടും വൈകാതെ തന്നെ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5ജി എന്ന് വരും?
അടുത്ത മാസത്തോടെ 5ജി സേവനങ്ങൾ എത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ 5ജി നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ പരിശോധനയിലുണ്ടാക്കുന്ന കാലതാമസം ഈ സേവനത്തിന്റെ ലഭ്യതയിലും താമസമുണ്ടാക്കും.
ഈ വർഷം ജൂൺ ജൂലായ് മാസങ്ങളിൽ 5ജി സ്പെക്ട്രത്തിന്റെ ലേലം നടക്കുമെന്നാണ് ടെലികോം വകുപ്പ് അറിയിച്ചിരുന്നത്. അതിനായി ജൂലായ് ഒന്നാം തീയതിയോട് കൂടി 5ജിയുടെ അടിസ്ഥാന സൗകര്യത്തിനുള്ള ഉപകരണങ്ങളുടെ പരിശോധന പൂർത്തിയാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരുന്നത്. ഇതിനായി തദ്ദേശീയ ലാബുകളെയും തിരഞ്ഞെടുത്തിരുന്നു.
എന്നാൽ ഈ ലാബുകളുടെ അനാസ്ഥയാണ് 5ജി സേവനത്തിന്റെ വരവ് വൈകിപ്പിക്കുന്നത്. പരിശോധനകളുടെ അന്തിമ തീയതി ഈ വർഷം ജൂലായ് ഒന്ന് എന്നതിൽ നിന്ന് അടുത്ത വർഷം ജനുവരി ഒന്നാക്കണമെന്നാണ് ടെലികോം ഉപകരണങ്ങൾ വിൽക്കുന്ന കമ്പനി പ്രതിനിധികൾ ആവശ്യപ്പെടുന്നത്.
പരിശോധനകൾ വൈകുന്നതാണ് സേവന ദാതാക്കളുടെ പക്കൽ ഉപകരണങ്ങൾ എത്തുന്നതിൽ കാലതാമസമുണ്ടാക്കുന്നത്. 5ജി സേവനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 450 ബില്യൺ ഡോളർ (ഏകദേശം 3,492 കോടി രൂപ) സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനാൽ രാജ്യത്തിന്റെ വികസനക്കുതിപ്പിന് 5ജിയുടെ വരവിലുണ്ടാകുന്ന കാലതാമസം ഒരു വിലങ്ങുതടിയായി മാറുമെന്നാണ് കരുതുന്നത്.
5ജി സേവനം ആദ്യമെത്തുക 13 പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും.കൊൽക്കത്ത, ഡൽഹി, ഗുരുഗ്രാം, ചെന്നൈ, ബംഗളൂരു, പൂനെ, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, ഗാന്ധി നഗർ എന്നീ നഗരങ്ങളിൽ വന്ന ശേഷമേ 5ജി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |