ഇസ്ലാമാബാദ്: ഡോളറിനെതിരെ രൂപ തകർന്നതിന് പിന്നാലെ അത്യാവശ്യമല്ലാത്ത ആഡംബര വസ്തുക്കളുടെ ഇറക്കുമതി പാകിസ്ഥാൻ നിരോധിക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് അടിയന്തര സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.
കാറുകൾ, ഫർണിച്ചറുകൾ, ഫ്രൂട്ട് ജാമുകൾ തുടങ്ങി 38 അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതിയാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ ആഡംബര വസ്തുക്കളുടെയും അവശ്യേതര വസ്തുക്കളുടെയും ഇറക്കുമതി നിരോധനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.
38 അനാവശ്യ വസ്‌തുക്കളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വ്യവസായത്തിനും ഉത്തേജനം നൽകുമെന്ന് ഇൻഫർമേഷൻ മന്ത്രി പറഞ്ഞു. ആഡംബര വസ്തുക്കളുടെ ഇറക്കുമതിയിൽ നിരോധനം ഏർപ്പെടുത്തുന്നതിലൂടെ ആറ് ബില്ല്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്നും നിരോധനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ച, ഓപ്പൺ മാർക്കറ്റിൽ യു.എസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപ (പി.കെ.ആർ) 200 കടന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. വാഹനങ്ങൾ, മൊബൈൽ ഫോണുകൾ, വീട്ടുപകരണങ്ങൾ, ഷാംപൂ, ഫർണിച്ചർ, പാത്രങ്ങൾ, പഴങ്ങൾ, അടുക്കള ഉപകരണങ്ങൾ, ജ്യൂസുകൾ, പാസ്ത, ഐസ്ക്രീം, ചോക്ലേറ്റുകൾ, സിഗരറ്റുകൾ, സംഗീതോപകരണങ്ങൾ എന്നിവ നിരോധിക്കാനൊരുങ്ങുന്ന ആഡംബര വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |