തിരുവനന്തപുരം: സിൽവർലൈൻ ഉൾപ്പെടെ പ്രഖ്യാപിച്ചതിൽ ഒന്നിൽ നിന്നും പിറകോട്ട് പോക്കില്ലെന്നും ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണത്തിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും.
എതിർപ്പുകളെയും വിധ്വംസക നീക്കങ്ങളെയും കുപ്രചാരണങ്ങളെയും മറികടക്കാനുള്ള കരുത്ത് ജനങ്ങൾ പകർന്ന് നൽകുന്നു. സിൽവർലൈനിനെതിരെ തുടർസമരങ്ങൾ സംഘടിപ്പിച്ച മേഖലകളിൽ പോലും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം നേടാനായി. തുടർന്നും ഈ സഹകരണവും പിന്തുണയും ജനങ്ങളിൽ നിന്നുണ്ടാകണമെന്നഭ്യർത്ഥിക്കുന്നു. ആ ഉറപ്പാണ് എൽ.ഡി.എഫിനുള്ളത്.
സിൽവർലൈനിനെതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും നടപ്പാക്കും. അടിസ്ഥാനസൗകര്യ വികസനത്തിലും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കിയ കാര്യങ്ങളുടെ വിശദമായ രേഖ വാർഷികാഘോഷം നടക്കുന്ന ജൂൺ രണ്ടിന് പ്രോഗ്രസ് റിപ്പോർട്ടായി അവതരിപ്പിക്കും.
സാമൂഹ്യാഘാത പഠനത്തിന് കല്ല് തന്നെ വേണമെന്നില്ലെന്നാണ് റവന്യു ഉത്തരവ് വന്നിട്ടുള്ളത്. കല്ലും ഇടും. എന്നാൽ ഒരു നിർബന്ധവുമില്ല. ഏത് പദ്ധതി വരുമ്പോഴും അതിനെതിരെ ഒരു വിഭാഗം വരാറുണ്ടല്ലോ. പല നിക്ഷിപ്ത താത്പര്യക്കാരുമുണ്ടാകും. സിൽവർലൈനിലത് പ്രതിപക്ഷം ഹോൾസെയിലായി ഏറ്റെടുത്തിരിക്കുകയല്ലേ. കല്ലിനോടുള്ള പ്രതിഷേധമായിട്ടല്ല സമരം. പദ്ധതി നടപ്പാക്കാനേ പാടില്ലെന്ന് ചിന്തിച്ചിട്ടാണ്.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കുറച്ച് അപകടകരമായ അവസ്ഥയിലാണ്. വികസനകാര്യങ്ങൾ നടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവുക. വികസനം വേണ്ടെന്ന നിലപാട് സാമ്പത്തികസ്ഥിതിയെ കൂടുതൽ പിറകോട്ടടിക്കും. കേരളത്തിൽ ഇതുവരെ സാമ്പത്തികപ്രതിസന്ധിയില്ല. എന്നാൽ കേന്ദ്രസർക്കാർ ആവശ്യമായ സഹകരണം നൽകണം. അതിനുള്ള ശ്രമമാണ് തുടരുന്നത്.
ഇതുവരെ 3.95 ലക്ഷം തൊഴിലവസരം
3,95,338 തൊഴിലവസരങ്ങൾ സർക്കാർ സൃഷ്ടിച്ചെന്നും ഇക്കഴിഞ്ഞ ഏപ്രിൽ 30 വരെ മാത്രം 22,345 പേർക്ക് പി.എസ്.സി നിയമന ശുപാർശ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തെ ശുപാർശ 1,83,706 ആണ്. ലൈഫിലൂടെ 2,95,006 വീടുകൾ നൽകി. അടുത്ത മാസത്തോടെ അത് 3 ലക്ഷമാവും. പുനർഗേഹം വഴി 1003 വീടുകളും 276 ഫ്ളാറ്റുകളും കൈമാറി. കിഫ്ബി വഴി 50,792 കോടി രൂപയുടെ 955 പ്രോജക്ടുകൾക്ക് അംഗീകാരം നൽകി.
ഭൂരഹിതർക്ക് 33,530 പട്ടയങ്ങൾ. ഈ വർഷം 47,030 എണ്ണം വിതരണം ചെയ്തു. ഉടൻ വിതരണത്തിന് 3,570 പട്ടയങ്ങൾ സജ്ജം
കെ ഫോണിലൂടെ ഒരോ മണ്ഡലത്തിലും 100 എന്ന കണക്കിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഉടൻ
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 1600 റോഡുകൾ പൂർത്തീകരിച്ചു. ദേശീയപാത 66 2025ൽ പൂർത്തിയാകും
സിറ്റി ഗ്യാസ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് ഉടൻ വ്യാപിപ്പിക്കുന്നതോടെ 14 ജില്ലകളിലുമാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |