@ ഉറങ്ങാതെ തീരം
കോഴിക്കോട്: കാലവർഷത്തിന് മുമ്പേ പെയ്ത മഴയിൽ വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത ആശങ്കയിൽ. കടൽഭിത്തികൾ മിക്കതും തകർന്ന അവസ്ഥയിലാണ്. കാലവർഷം കൂടിയെത്തുമ്പോൾ കടൽ കലിതുള്ളിയാൽ വലിയ ദുരന്തമാണ് നേരിടേണ്ടി വരിക. സ്വന്തം വീട്ടിൽ ഭീതിയില്ലാതെ ഉറങ്ങാൻ സൗകര്യമൊരുക്കണമെന്ന് എല്ലാ കാലവർഷക്കാലത്തും അധികാരികളെയും ജനപ്രതിനിധികളെയും അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.
പുതിയാപ്പ മുതൽ കോതിപ്പാലം വരെ തീരദേശത്ത് ഗാബിയോൺ പദ്ധതി പ്രകാരം കെട്ടിയ കടൽഭിത്തികൾ മിക്ക ഭാഗങ്ങളിലും തകർന്ന അവസ്ഥയിലാണ്. മദ്രാസ് ഐ.ഐ.ടിയുടെ രൂപകൽപ്പനയിൽ കയറുകൊണ്ട് നിർമ്മിച്ച വലയിൽ ഗാബിയോൺസ് കല്ലുകൾ നിറച്ചായിരുന്നു ഭിത്തി കെട്ടിയത്. ഇരുപത് വർഷത്തെ ഗ്യാരണ്ടി ഉറപ്പ് നൽകിയെങ്കിലും പത്ത് വർഷമാകുമ്പോഴെക്കും തകർന്ന അവസ്ഥയിലാണ്. കയറുകൾ പൊട്ടി കരങ്കല്ലുകളെല്ലും പലവഴിക്കായി.
ശക്തമായി തിരയടിക്കുമ്പോൾ കടൽഭിത്തിയുള്ള പ്രദേശങ്ങളിൽ പോലും ഭിത്തിക്ക് മുകളിലൂടെ വെള്ളം തീരത്തേക്ക് കയറും. ഈ സാഹചര്യത്തിൽ കടൽ ഭിത്തി ഇല്ലാത്ത അവസ്ഥയിൽ കാലവർഷത്തെ എങ്ങനെ അതിജീവിക്കാമെന്നാണ് തീരദേശ വാസികളുടെ ചോദ്യം.
മഴയ്ക്ക് ശക്തികൂടുമ്പോൾ കുടുംബങ്ങൾ വീട് ഒഴിയുകയാണ് പതിവ്. കുറച്ചു നാൾ ദുരിതാശ്വാസ ക്യാമ്പിൽ തങ്ങി വീണ്ടും വീട്ടിൽ തിരിച്ചെത്തും.
ബേപ്പൂർ, ഗോതീശ്വരം ഭാഗങ്ങളിലുള്ളവർ കടൽഭിത്തിയില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ്. പയ്യാനക്കൽ, കപ്പക്കൽ, കോയ വളപ്പ്, ആനമാട്, ചാമുണ്ടി വളപ്പ് എന്നിവിടങ്ങളിലെ കടൽഭിത്തി തകർന്നിട്ട് വർഷങ്ങളോളമായി. ശക്തമായ കാറ്റിലും മഴയിലും വെള്ളംകയറി പല തവണ നിരവധി വീടുകൾ തകരുകയും വലിയ സാമ്പത്തിക പ്രയാസം പ്രദേശവാസികൾ അനുഭവിക്കേണ്ടിയും വരുന്നു. കടൽ ഭിത്തി പുനർനിർമ്മിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് ആശങ്ക അകറ്റണമെന്നാണ് തീരദേശത്തുള്ളവരുടെ പ്രധാന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |