കൊല്ലം: കിരൺ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ കുടുംബം. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും കിരണിന് കിട്ടുന്ന ശിക്ഷ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയായിരിക്കുമെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.
'നല്ലൊരു അന്വേഷണ സംഘത്തെയാണ് സർക്കാർ തന്നത്. ആ ഒരു ടീമിനെ തന്നതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയായത്. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടർ ഊണും ഉറക്കവും ഉപേക്ഷിച്ച് ഈ കേസ് പഠിക്കുകയായിരുന്നു. ഡിജിറ്റൽ തെളിവുകളൊക്കെ അവന്റെ ഫോണിൽ നിന്നാണ് കിട്ടിയിരിക്കുന്നത്. അത് ദൈവത്തിന്റെ ഒരു കൈയൊപ്പായിട്ടാണ് ഞങ്ങൾ കാണുന്നത്.
പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. എന്റെ കുട്ടി അനുഭവിച്ചതിന്റെ നാലിലൊരംശമെങ്കിലും അവൻ അനുഭവിക്കണ്ടേ? അത് കിട്ടിയിരിക്കും. കിരണിന് കിട്ടുന്ന ശിക്ഷ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയായിരിക്കും. അവൻ ജയിലിൽ കിടന്ന സമയത്ത് ഒരു ഭീഷണിക്കത്ത് വന്നിരുന്നു. അത് കഴിഞ്ഞ് ഇപ്പോൾ എന്റെ മോളുടെയും മോന്റെയും പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതിനെതിരെ സൈബർ സെല്ലിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
മകൾക്ക് കൊടുത്തത് നൂറ് പവൻ സ്വർണമാണ്, നിങ്ങളുടെ മകൾക്ക് എന്ത് നൽകുമെന്നാണ് കിരണിന്റെ അച്ഛനും ബന്ധുവും എന്നോട് ചോദിച്ചത്. അന്ന് ആ ബന്ധം വേണ്ടെന്നുവച്ച് ഇങ്ങ് പോന്നിരുന്നെങ്കിൽ എന്റെ കുട്ടി ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു. പക്ഷേ എനിക്കന്ന് അറിവില്ലാതായിപ്പോയി. വേറെ ഒരച്ഛനും ഈ അവസ്ഥ വരുത്തരുതേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ. സ്ത്രീധനം ചോദിച്ച് വരുന്നയാൾക്ക് കുട്ടിയെ കൊടുക്കാതിരിക്കുക എന്നതാണ് സമൂഹത്തോട് എനിക്ക് പറയാനുള്ളത്.'- ത്രിവിക്രമൻ നായർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |