തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധനത്തിന് ഏർപ്പെടുത്തുന്ന എക്സൈസ് നികുതി കുറച്ചതിനെ തുടർന്ന് കേരളത്തിൽ കുറയേണ്ട പെട്രോൾ വിലയുടെ കണക്കിലുണ്ടായിരുന്ന പൊരുത്തക്കേടിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. കണക്കുകൾ അനുസരിച്ച് കേരളത്തിൽ കുറയേണ്ടിയിരുന്നത് 10 രൂപ 41 പൈസയാണ്. എന്നാൽ പുതുക്കിയ വില വന്നപ്പോൾ പെട്രോൾ പമ്പുകളിൽ ഒരു രൂപയോളം വ്യത്യാസമുണ്ടായി. ഒൻപത് രൂപ 48 പൈസ മാത്രമാണ് പമ്പുകളിൽ കുറച്ചത്.
കേന്ദ്രം പെട്രോളിന്റെ എക്സൈസ് നികുതി കുറച്ചത് എട്ട് രൂപയോളമായിരുന്നു. ആനുപാതികമായി കേരളത്തിൽ കുറയേണ്ടത് രണ്ട് രൂപ 41 പൈസയായിരുന്നു. എന്നാൽ ഈ തുകയിൽ നിന്ന് 93 പെെസയുടെ വ്യത്യാസമാണ് അനുഭവപ്പെട്ടത്.
എണ്ണകമ്പനികൾ അടിസ്ഥാന വിലകൂട്ടിയതാണ് നിരക്കിലെ വ്യത്യാസത്തിന് കാരണമായി കേരളം ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രം എട്ട് രൂപ കുറച്ചിട്ടും ജനങ്ങൾക്ക് ഏഴ് രൂപയുടെ ഇളവേ ലഭിച്ചിട്ടുള്ളു എന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ ഡീസൽ നിരക്കിൽ ഈ വ്യത്യാസം വന്നിട്ടില്ല. കേന്ദ്രം കുറച്ചത് ആറ് രൂപയാണ്. ഇതിനാനുപാതികമായി കേരളം കുറച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രൂപ 36 പൈസ കൂടി കുറഞ്ഞതോടെ ഡീസൽ വിലയിൽ ഏഴ് രൂപ 36 പൈസയുടെ വ്യത്യാസം വന്നിട്ടുണ്ട്.
ഇതിവിടെ, കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കുന്നത് ആലോചനയിൽ പോലുമില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനം അടുത്തിടെയൊന്നും നികുതി കൂട്ടിയിട്ടില്ലെന്നും അതിനാൽ തന്നെ കേന്ദ്രം കുറയ്ക്കുമ്പോൾ കുറയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. മൂന്ന് രൂപ ആയിരുന്ന ഇന്ധനനികുതിയാണ് കേന്ദ്രം 30 രൂപയാക്കി വർദ്ധിപ്പിച്ചതെന്നും ഇതിൽ നിന്നും എട്ട് രൂപ കുറയ്ക്കുന്നത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |