വിസ്മയ കേസിൽ കഴിഞ്ഞ ഒരു വർഷത്തോളമായി കേരളം കാത്തിരിക്കുന്ന വിധിയാണ് ഇപ്പോൾ വന്നത്. കേസിൽ കിരൺ കുമാറിനെ കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിക്കുകയും കിരണിന് ശിക്ഷ വിധിക്കുകയും ചെയ്തു. വിസ്മയയ്ക്ക് നീതി കിട്ടി എന്ന് മാതാപിതാക്കളും കേരളവും ഒന്നടങ്കം ആശ്വസിക്കുമ്പോൾ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, വിസ്മയയുടേത് ആദ്യത്തെ സ്ത്രീധന ആത്മഹത്യയോ പീഡനമോ കൊലപാതകമോ അല്ല. വിസ്മയയ്ക്ക് മുൻപും ശേഷവും നിരവധി പെൺകുട്ടികൾ ജിവനൊടുക്കിയിട്ടുണ്ട്. ഇനി ഒരു സ്ത്രീധന പീഡനവും ആത്മഹത്യയും ഉണ്ടാകാതിരിക്കട്ടെ, പെൺമക്കൾ സ്വന്തം കാലിൽ നിന്ന ശേഷം മാത്രം വിവാഹം കഴിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നവർ വിസ്മയയ്ക്ക് പിന്നാലെ നടന്ന ആത്മഹത്യകൾക്ക് നീതി ലഭിച്ചോ എന്ന് ചോദിച്ചിട്ടുണ്ടോ.
വിസ്മയയെ പോലെയും ഉത്രയെപോലെയും നിരവധി പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. എന്നാൽ പത്രത്തിലെ വാർത്താക്കോളങ്ങൾക്ക് അപ്പുറം പലരുടെയും കേസുകളിൽ നീതി ഉണ്ടായില്ല. ഈ ഒന്നര പതിറ്റാണ്ടിനിടെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും സ്ത്രീധന പീഡനത്തെതുടർന്ന് 247 പെൺകുട്ടികളാണ് ജീവനൊടുക്കിയത്. സ്ത്രീധനപീഡന മരണങ്ങളിൽ കേസെടുക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും പതിവാണെങ്കിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കിയ പെൺകുട്ടികളുടെ കണക്കുകണ്ടാൽ തലകറങ്ങും. 2008ൽ 31, 2009ൽ 20, 2010ൽ 22, 2011ൽ15, 2012ൽ 27, 2013ൽ 16, 2014ൽ 28, 2015ൽ 8, 2016ൽ 25, 2017ൽ 12, 2018ൽ 17, 2019ൽ 8, 2020ൽ 6, 2021ൽ 10, 2022 മാർച്ച് വരെ 2 എന്നിങ്ങനെയാണ് ജീവനൊടുക്കിയ യുവതികളുടെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |