കീവ് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഗുരുതരമായ രോഗങ്ങളുണ്ടെന്നും യുക്രെയിൻ ഡിഫൻസ് ഇന്റലിജൻസ് തലവൻ മേജർ ജനറൽ കിറൈലോ ബുഡനോവിന്റെ അവകാശവാദം. പുട്ടിൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും അദ്ദേഹം കാൻസർ ബാധിതാനാണെന്നുമടക്കമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബുഡനോവിന്റെ പ്രതികരണം. ' പുട്ടിൻ ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ്. പക്ഷേ, മരണത്തിന്റെ വാതിലിനരികിലേക്ക് എത്താൻ പുട്ടിന് ഇനിയും വർഷങ്ങൾ ബാക്കിയുണ്ട് " ബുഡനോവ് പറയുന്നു.
' 69കാരനായ പുട്ടിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. പുട്ടിന് നിരവധി ഗുരുതര രോഗങ്ങൾ ഉണ്ട്. കാൻസർ അതിലൊന്നാണ്. എന്ന് കരുതി പുട്ടിൻ നാളെ മരിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അദ്ദേഹത്തിന് ഇനിയും ഏതാനും വർഷങ്ങളുണ്ട്. നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് സത്യമാണ്. " ബുഡനോവ് കൂട്ടിച്ചേർത്തു.
യുക്രെയിൻ അധിനിവേശം ലക്ഷ്യം കാണാത്തത് പുട്ടിനെ മാനസികമായി തകർത്തിട്ടുണ്ടെന്നും അദ്ദേഹം ആശയകുഴപ്പത്തിലാണെന്നും ബുഡനോവ് പറയുന്നു. ' മൂന്ന് ദിവസം കൊണ്ട് യുക്രെയിൻ പിടിച്ചെടുത്ത് കീവിലെ അഡ്മിനിസ്ട്രേഷൻ ബിൽഡിംഗിന് മുകളിൽ റഷ്യൻ പതാക ഉയർത്താമെന്ന് പുട്ടിൻ കരുതി. ഒരു പിൻഗാമിയെ തയാറാക്കുന്ന കാര്യം പുട്ടിൻ പരിഗണിച്ചിരുന്നു.
എന്നാൽ തന്നെ അട്ടിമറിച്ചേക്കുമെന്ന ഭയത്താൽ അക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളാൻ മടിക്കുന്നു. തന്റെ ചുറ്റുപാടിന്റെ സുരക്ഷയും നിയന്ത്രണവും നിലനിറുത്താൻ താനുമായി ഇടപെടേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പുട്ടിൻ ഗണ്യമായി കുറച്ചു. " ബുഡനോവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |