ന്യൂയോർക്ക്: ടെക്സസിലെ പ്രൈമറി സ്കൂളിൽ നടന്ന ക്രൂരമായ വെടിവയ്പിൽ നടുങ്ങിയിരിക്കുകയാണ് യു.എസ്. സാൽവഡോർ റാമോസ് എന്ന 18കാരൻ എന്തിനാണ് വെടിവയ്പ് നടത്തിയതെന്ന് വ്യക്തമല്ല. ഒറ്റയ്ക്ക് കാറിൽ സ്കൂളിലെത്തി ക്ലാസുകൾ തോറും കയറിയിറങ്ങി ഇയാൾ വെടിവയ്പ് നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ പടച്ചട്ട അണിഞ്ഞായിരുന്നു ആക്രമണം നടത്തിയത്. സ്കൂളിലേക്ക് കടക്കാൻ ശ്രമിച്ച റാമോസിനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞെങ്കിലും അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തി.
യൂവാൽഡീ നഗരത്തിലെ ഒരു ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിൽ നൈറ്റ് മാനേജറായിരുന്നു റാമോസ്. തന്നെ പറ്റി ആരോടും റാമോസ് തുറന്ന് സംസാരിച്ചിട്ടില്ലെന്ന് ഇവിടെ ജോലി ചെയ്യുന്നവർ പറയുന്നു. ഗൗരവ സ്വഭാവുണ്ടായിരുന്ന റാമോസ് പെട്ടെന്ന് ക്ഷുഭിതനായിരുന്നു.
ഒറ്റപ്പെട്ട് ജീവിച്ച റാമോസിന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ലെന്ന് പരിചയക്കാർ പറയുന്നു. സംസാര വൈകല്യത്തിന്റെ പേരിൽ സ്കൂളിൽ നിന്ന് കളിയാക്കലുകൾ നേരിട്ട ഇയാളുടെ കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നത്രെ. സുഹൃത്തുക്കളോടും അപരിചിതരോടും അക്രമാസക്തമായി പൊട്ടിത്തെറിച്ചിട്ടുണ്ട്. റാമോസിന്റെ അമ്മ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ഇരുവരും കലഹം പതിവായിരുന്നെന്നും പറയുന്നു. റാമോസ് കത്തിയുപയോഗിച്ച് മുഖത്ത് സ്വയം മുറിവുകളുണ്ടാക്കിയിരുന്നതായി ഒരു സുഹൃത്ത് വെളിപ്പെടുത്തി.
പരിഹാസങ്ങളെ തുടർന്ന് റാമോസ് സ്കൂൾ പഠനം ഉപേക്ഷിച്ചിരുന്നു. ഒരു വർഷം മുമ്പ്, ' താൻ ആഗ്രഹിക്കുന്നത് " എന്ന ക്യാപ്ഷനോടെ ഓട്ടോമാറ്റിക് റൈഫിളുകളുടെ ചിത്രം റാമോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. നാല് ദിവസം മുമ്പ്, ' തന്റെ തോക്കുകൾ " എന്ന ക്യാപ്ഷനോടെ രണ്ട് റൈഫിളുകളുടെ ചിത്രം റാമോസ് പോസ്റ്റ് ചെയ്തിരുന്നു. വെടിവയ്പിന് ഉപയോഗിച്ച തോക്ക് തന്റെ 18ാം പിറന്നാളിന് റാമോസ് നിയമപരമായി വാങ്ങിയതാണെന്നാണ് റിപ്പോർട്ട്. റാമോസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറയെ തോക്കുകളുടെ ചിത്രങ്ങളാണ്.
ദുരൂഹ സന്ദേശം
വെടിവയ്പിന് മണിക്കൂറുകൾക്ക് മുമ്പ്, രാവിലെ 9.16 ന് ഇൻസ്റ്റഗ്രാമിൽ അപരിചിതയായ ഒരു പെൺകുട്ടിയ്ക്ക് റാമോസ് ഒരു സന്ദേശം അയച്ചു. ' ഞാൻ പോവുകയാണ്", ' എനിക്കൊരു രഹസ്യമുണ്ട്, നിങ്ങളോട് അത് പറയണം" ; വായ മൂടി ചിരിക്കുന്ന ഒരു ഇമോജിയ്ക്കൊപ്പം റാമോസ് ഈ സന്ദേശങ്ങൾ അയച്ചു. താൻ പോസ്റ്റ് ചെയ്ത റൈഫിളുകളുടെ ചിത്രത്തിൽ ഈ പെൺകുട്ടിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ' എന്തിനെ കുറിച്ച് " എന്ന് പെൺകുട്ടി മറുപടി അയച്ചെങ്കിലും രാവിലെ 11 മണിയ്ക്ക് മുന്നേ പറയാമെന്നായിരുന്നു മറുപടി. പിന്നീട് റാമോസിന്റെ സന്ദേശങ്ങളൊന്നും പെൺകുട്ടിയ്ക്ക് ലഭിച്ചില്ല. ആക്രമണത്തിന്റെ വാർത്തയാണ് ഇവർ പിന്നീട് കേട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |