പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് എരുമ വിരണ്ടോടി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. കന്നുകാലി ചന്തയിലേക്ക് കൊണ്ടുപോകാൻ ഇതരസംസ്ഥാനത്ത് നിന്നുകൊണ്ടുവന്ന എരുമയാണ് ആറ് മണിക്കൂറോളം നാട്ടുകാരെ വലച്ചത്. എരുമയുടെ ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് എരുമ വിരണ്ടത്. കോതയൂർ ഭാഗത്തേക്ക് നീങ്ങിയ എരുമ രണ്ട് വീടുകളുടെ ഗേറ്റ് തകർക്കുകയും രണ്ട് ബൈക്കുകൾക്കും കാറുകൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. നാട്ടുകാരെ ആക്രമിക്കാനുള്ള ശ്രമത്തിൽ രണ്ടുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ഒടുവിൽ ഒരു സ്വകാര്യ വളപ്പിൽ നിലയുറപ്പിച്ച എരുമയെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാർ പിടിച്ചുകെട്ടുകയായിരുന്നു.
ഒറ്റപ്പാലം തഹസിൽദാർ സി എം അബ്ദുൾ മജീദിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |