കോടിയേരി പറഞ്ഞുകഴിഞ്ഞു, എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ ഉദ്ദേശിക്കുന്നില്ല. സമ്മുന്നതരായ പല നേതാക്കളും വിഭിന്നാഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു. നിലവില്‍ കോടിയേരി പറഞ്ഞതുവച്ചാല്‍ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ ഒരു തീരുമാനമെടുക്കൂ. ചുരുക്കത്തില്‍ എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കോടിയേരി പറഞ്ഞു വച്ചത്. ഇപ്പോള്‍ സിപിഎമ്മോ സര്‍ക്കാരോ എല്‍ഡിഎഫോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി കഴിഞ്ഞു.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കംകുറിക്കുമെന്നാണ് പ്രതീക്ഷ. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദ്ദേശത്തോട് യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാദ്ധ്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കോടിയേരി നിലവില്‍ ഇതിനെ ഖണ്ഡിച്ചു എന്നതാണ് വാസ്തവം.
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെ കെസിബിസിയും, എന്‍എസ്എസും എതിര്‍ത്തിരുന്നു. ഇത് സര്‍ക്കാരിന്റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്‌മെന്റിന് എതിരെയാണ് നടപടി വേണ്ടതെന്നും ആണ് കെസിബിസി പറഞ്ഞത്. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്.സിക്ക് വിടാന്‍ തയാറാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |